September 15, 2019
September 15, 2019
അബുദാബി : യമനിൽ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം യുഎഇയിലെത്തിച്ചു. യെമനില്‍ കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിക്കിടെ മരിച്ച ആറു സൈനികരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച അബുദാബിയിലെ അല്‍ ബതീന്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
രാഷ്ട്ര സേവനത്തിനിടെ വാഹനം തകർന്ന് ആറ് സൈനികർ വീരമൃത്യു വരിച്ചു എന്ന് മാത്രമാണ് യു.എ.ഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ യമനിൽ ഹൂതി വിമതർക്കെതിരെ സൈനിക നടപടിയിൽ പങ്കാളികളായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്യാപ്റ്റന്‍ സഈദ് അഹമ്ദ് റാഷിദ് അല്‍ മന്‍സൂരി, വാറന്റ് ഓഫിസര്‍മാരായ അലി അബ്ദുല്ല അഹ്മദ് അല്‍ ധന്‍ഹാനി, സായിദ് മുസല്ലം സുഹൈല്‍ അല്‍ അംരി, സാലിഹ് ഹസ്സന്‍ സാലിഹ് ബിന്‍ അംറോ, നാസര്‍ മുഹമ്മദ് അല്‍ കാബി, സെയ്ഫ് ദാഹി റാഷിദ് അല്‍ തുനൈജി എന്നിവരാണ് മരിച്ചത്. മരിച്ച സൈനികരുടെ കുടുംബത്തെ സായുധസേന അനുശോചനം അറിയിച്ചിരുന്നു.