November 11, 2020
November 11, 2020
അബുദാബി : മൂല്യ വര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് യു.എ.ഇ ധനകാര്യ മന്ത്രാലയം. നിലവില്‍ അഞ്ചു ശതമാനമാണ് യു.എ.ഇയിലെ വാറ്റ്. എണ്ണ വിലയിടിവ് വരുമാനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് ജിസിസി രാജ്യങ്ങളുടെ തീരുമാന പ്രകാരം ആറ് എമിറേറ്റുകളിലും 2018 ല്‍ വാറ്റ് ഏര്‍പ്പെടുത്തിയത്.
യു.എ.ഇയ്ക്ക് പുറമെ സൗദി അറേബ്യ, ബഹ്‌റൈന്‍, റിയാദ് എന്നീ രാജ്യങ്ങളിലും വാറ്റ് നിലവിലുണ്ട്. ഏപ്രില്‍ മുതല്‍ ഒമാനിലും വാറ്റ് നിലവില്‍ വരും. റിയാദില്‍ ഈ വര്‍ഷം മുതല്‍ വാറ്റ് മൂന്നിരട്ടിയായി വര്‍ധിപ്പിക്കും.
ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ 1160 കോടി ദിര്‍ഹം (316 കോടി ഡോളര്‍) ആണ് മൂല്യവര്‍ധിത നികുതി ഇനത്തില്‍ യു.എ.ഇക്ക് ലഭിച്ചതെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ 30 ശതമാനം ഫെഡറല്‍ സര്‍ക്കാറിനും 70 ശതമാനം പ്രാദേശിക സര്‍ക്കാറുകള്‍ക്കും നല്‍കും.
യു.എ.ഇ സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ നേരിടുന്നതിലും നികുതി വരുമാനം പ്രധാന പങ്കാണ് വഹിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു. ടൂറിസം, ഗതാഗത മേഖലകളെ കൊവിഡ് പ്രതികൂലമായി ബാധിച്ചതിനാല്‍ യു.എ.ഇ ഈ വര്‍ഷം 6.6 ശതമാനം സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വരുമെന്നാണ് ഐ.എം.എഫ് കണക്കാക്കിയിരിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.