February 11, 2021
February 11, 2021
അബുദാബി: ഇസ്‌ലാമിക വിപ്ലവം വിജയിച്ചതിന്റെ 42-ാം വാര്‍ഷികത്തില്‍ ഇറാന് അഭിനന്ദനവുമായി യു.എ.ഇ നേതാക്കള്‍. യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായെദ് നഹ്യാന്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിക്ക് അഭിനന്ദന സന്ദേശം അയച്ചതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റ്, ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ എന്നിവരും അഭിനന്ദനത്തിന്റെ ടെലഗ്രാമുകള്‍ ഇറാന്‍ പ്രസിഡന്റിന് അയച്ചതായി വാം റിപ്പോര്‍ട്ട് ചെയ്തു.
2019 ല്‍ യു.എ.ഇ ഇറാനുമായുള്ള അതിര്‍ത്തി തര്‍ക്കം ഒരു ധാരണയിലൂടെ പരിഹരിച്ചിരുന്നു. ഇറാനും എമിറേറ്റ്‌സും തമ്മില്‍ സുഗമമായ ബന്ധം ഉണ്ടാകുന്നു എന്നതിന്റെ സൂചനകളായി വേറെയും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
1979 ലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ
42-ാം വാര്‍ഷികം ആഘോഷിക്കുന്ന ഇറാനികള്‍.
തെഹ്‌റാനിലെ ആസാദി സ്‌ക്വയറില്‍ നിന്നുള്ള ദൃശ്യം.
ഫെബ്രുവരി ഏഴിന് എമിറാത്തി വിദേശകാര്യമന്ത്രി അബ്ദുല്ല ബിന്‍ സായെദ് അല്‍ നഹ്യാന്‍ ഇറാനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി റോബര്‍ട്ട് മാലിയുമായി ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും യു.എസ് പ്രസിഡന്റ് ജോ ബെയ്ഡന്റെ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യു.എ.ഇ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം റോബര്‍ട്ട് മാലിയെ അറിയിച്ചു.
രണ്ട് വര്‍ഷത്തോളമായി ഇറാന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇയെന്ന് ഇറാന്‍-യു.എ.ഇ സംയുക്ത ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മേധാവി ഫാര്‍ഷിദ് ഫര്‍സങ്കന്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. തന്റെ രാജ്യം യു.എ.ഇയിലൂടെ സൗദി വിപണിയില്‍ പ്രവേശിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ യു.എ.ഇയിലേക്കുള്ള ഇറാന്റെ കയറ്റുമതി 330 കോടി ഡോളറിന്റെതായിരുന്നു. ഇറക്കുമതിയില്‍ ഇത് 630 കോടി ഡോളറാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ ആകെ മൂല്യം 960 കോടി ഡോളറിന്റെതാണെന്നും ചൈന കഴിഞ്ഞാല്‍ ഇറാന്റെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി യു.എ.ഇ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും 'സുരക്ഷാ വിവരങ്ങള്‍' കൈമാറാനുമായി 2019 ജൂണില്‍ യു.എ.ഇ ഇറാനിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു തുടങ്ങിയത്.
2019 ജൂലൈ അവസാനമാണ് യു.എ.ഇയും ഇറാനും തമ്മില്‍ അതിര്‍ത്തി സഹകരണ കരാറില്‍ ഒപ്പുവച്ചത്. ഇതിന് ശേഷം ഓരോ ആറ് മാസത്തിലും ഇരു കക്ഷികളും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെന്ന നിബന്ധനയും വച്ചിരുന്നു.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.