January 21, 2020
January 21, 2020
ഫോട്ടോ : ഗൾഫ് ന്യൂസ്,ദുബായ്
ദുബായ് : കഴിഞ്ഞ ദിവസം നേപ്പാളിലെ റിസോർട്ടിൽ മരണപ്പെട്ട പ്രവീൺ നായരുടെയും കുടുംബത്തിന്റെയും വിയോഗമുണ്ടാക്കിയ നടക്കത്തിലാണ് ദുബായിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും. നേപ്പാളിൽ എട്ടു മലയാളികൾ മരണപ്പെട്ട ദുരന്തത്തിൽ പ്രവീണും കുടുംബവും ഉൾപെട്ടുവെന്ന വാർത്ത ഏറെ നടുക്കത്തോടെയാണ് ദുബായിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കേട്ടത്. ശ്രീകാര്യം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കൃഷ്ണന്‍ നായര്‍,ഭാര്യ ശരണ്യ,മക്കളായ ശ്രീഭദ്ര,ആര്‍ച്ച ,അഭിനവ് എന്നിവരാണ് മരണമടഞ്ഞത്. ശ്രീചിത്ര എന്‍ജിനിയറിംഗ് കോളേജിലെ സഹപാഠികളായിരുന്ന കോഴിക്കോട് സ്വദേശി രഞ്ജിത്ത് കുമാറും തിരുവനന്തപുരം വെള്ളായണി സ്വദേശി രാംകുമാര്‍, ചേര്‍ത്തല സ്വദേശി ജയകൃഷ്ണന്‍ എന്നിവർക്കൊപ്പമാണ് പ്രവീണിന്റെ കുടുംബം നേപ്പാളിലേക്ക് പോയത്. ഇവർ താമസിച്ചിരുന്ന റിസോർട്ടിലെ വാട്ടർ ഹീറ്ററിൽ നിന്നുണ്ടായ വിഷബാധയേറ്റാണ് ഇവർ മരണപ്പെട്ടതെന്നാണ് നിഗമനം.
ദുബായിൽ എൻജിനീയറായി ജോലിചെയ്തിരുന്ന പ്രവീൺ വിവാഹ ശേഷം ഭാര്യയുമൊത്ത് ദുബായിലായിരുന്നു താമസം. ഒരു വർഷം മുമ്പ് വരെ ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലെ അപ്പാർട്മെന്റിലാണ് താമസിച്ചിരുന്നത്. ഭാര്യ ശരണ്യയ്‌ക്ക് എം.ഫാമിന് കൊച്ചി അമൃതയില്‍ പ്രവേശനം ലഭിച്ചതോടെ രണ്ട് വര്‍ഷം മുമ്പ് ഭാര്യയും കുട്ടികളും ഇടപ്പള്ളിയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രവീൺ അവധിക്കാലമാകുമ്പോൾ സ്ഥിരമായി വിനോദ യാത്രകൾ പോകാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അനുസ്മരിക്കുന്നു.