March 16, 2021
March 16, 2021
അബുദാബി: പരിശുദ്ധ റമദാന് മുന്നോടിയായി യു.എ.ഇ കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. റമദാന്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനയായ താറാവീഹ് നിസ്‌കാരം പള്ളികളില്‍ പുനരാരംഭിക്കും.
പള്ളികളില്‍ കര്‍ശനമായ കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ നടപ്പാക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) അറിയിച്ചു.
പ്രാര്‍ത്ഥനയുടെ പരമാവധി ദൈര്‍ഘ്യം (താറാവീഹും അതിന് മുമ്പുള്ള ഇശയും) 30 മിനുറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വനിതകള്‍ക്കായുള്ള പ്രാര്‍ത്ഥനാ ഹാളുകള്‍ അടച്ചിടുന്നത് റമദാനിലും തുടരും.
മതപാഠശാലകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ മതപരമായ ക്ലാസുകളും പള്ളികളിലെ മീറ്റിങ്ങുകളും വെര്‍ച്വലായി നടത്താം.
റമദാനിലെ അവസാന 10 ദിവസങ്ങളില്‍ അര്‍ധരാത്രിയിലുള്ള പ്രത്യേക പ്രാര്‍ത്ഥനകളെ കുറിച്ച് അധികൃതര്‍ പിന്നീട് ജനങ്ങളെ അറിയിക്കും. രാജ്യത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ അവസ്ഥ വിലയിരുത്തിയ ശേഷമായിരിക്കും ഇത്.
കൊവിഡ്-19 വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യു.എ.ഇയിലെ പള്ളികള്‍ ആദ്യമായി അടച്ചിടുന്നത്. ദിവസേനെയുള്ള അഞ്ച് പ്രാര്‍ത്ഥനകള്‍ക്കായി ജൂലൈയില്‍ വീണ്ടും പള്ളികള്‍ തുറന്നിരുന്നെങ്കിലും വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ പുനരാരംഭിച്ചിരുന്നില്ല. ഡിസംബര്‍ നാല് മുതലാണ് വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ പുനരാരംഭിച്ചത്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.