January 07, 2020
January 07, 2020
അബുദാബി : മതപരമായ വിവേചനം കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നൽകുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നൽകി. അബുദാബി ജുഡിഷ്യല്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അത്തരം കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷം തടവും രണ്ടു കോടി രൂപ പിഴയുമാണ് ശിക്ഷ. ഏതെങ്കിലും മതം, വിശുദ്ധഗ്രന്ഥങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയെ അപമാനിക്കുന്ന ഏതൊരു പ്രവൃത്തിയും കുറ്റകൃത്യമായി കണക്കാക്കും. വ്യക്തികളെ ജാതി, മതം, നിറം എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് എതിരാണ് യു.എ.ഇ.യിലെ നിയമമെന്നും ജുഡിഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അമീന അല്‍ മസ്രൂയി വ്യക്തമാക്കി.
മറ്റുള്ളവരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും മുറിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല. എല്ലാ മനുഷ്യരെയും ബഹുമാനിക്കുകയും അവര്‍ക്ക് ന്യായമായ സേവനങ്ങളും നീതിയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. മതം, ദേശീയത, സംസ്‌കാരം ഇവയൊന്നും നോക്കാതെ യു.എ.ഇ.യില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയാണ് നൽകേണ്ടതെന്നും അധികൃതർ ഓർമിപ്പിച്ചു.
രാജ്യത്തു താമസിച്ചു കൊണ്ട് ഫെയ്സ്ബുക്ക്, വാട്സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള മതനിന്ദയും അനുവദിക്കില്ല. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പരസ്പരം തിരിച്ചറിയില്ലെന്ന ധൈര്യത്തില്‍ വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകള്‍ക്ക് ഓണ്‍ലൈനില്‍ എന്തും പറയാമെന്ന ധാരണ നല്ലതല്ല. അവര്‍ തിരിച്ചറിയപ്പെടുകയും അവഹേളനത്തിന് നടപടി നേരിടേണ്ടിയും വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.