December 11, 2019
December 11, 2019
ദുബായ് : നിലവിലെ ഖത്തർ പ്രതിസന്ധി ഉൾപെടെ എല്ലാ പ്രതിസന്ധികൾക്കും ഒരു അവസാനമുണ്ടാകുമെന്നും മേഖലയ്ക്ക് നേട്ടമുണ്ടാകണമെങ്കിൽ ആത്മാർത്ഥവും സുസ്ഥിരവുമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് പ്രതികരിച്ചു. ഇന്നലെ നടന്ന നാൽപതാമത് ജിസിസി ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് അൻവർ ഗർഗാഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
പ്രശ്ന പരിഹാരത്തിനുള്ള അടിസ്ഥാന മാർഗം ഖത്തറും മറ്റു നാല് രാജ്യങ്ങളുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കുകയാണെന്ന വസ്തുത നിലനിക്കുമ്പോൾ തന്നെ, റിയാദ് ഉച്ചകോടിയിൽ ഷെയ്ഖ് തമിം ബിൻ ഹമദിന്റെ അഭാവം നിലനിൽക്കുന്ന സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ ഉപദേശകൻമാർക്കുണ്ടായ തെറ്റായ കണക്കുകൂട്ടൽ കാരണമാണെന്നു വേണം മനസിലാക്കാനെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
തൊട്ടുപിന്നാലെ ഇന്നുച്ചയോടെ നടത്തിയ മറ്റൊരു ട്വീറ്റിൽ, നാല് അയൽ രാജ്യങ്ങളും ദീർഘകാലമായി ഉന്നയിക്കുന്ന പരാതികളാണ് പ്രശ്‌നപരിഹാരത്തിന്റെ അടിസ്ഥാനമെന്നും എന്നാൽ ഇതുവരെ അവിടെ എത്തിയിട്ടില്ലെന്നാണ് റിയാദ് ഉച്ചകോടിയിൽ നിന്ന് മനസിലാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ സൗദി അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും യു.എ.ഇയുടെ കടുംപിടുത്തമാണ് പ്രശ്ന പരിഹാരത്തിന് തടസ്സം നിൽക്കുന്നതെന്ന നിഗമനത്തെ ശരിവെക്കുന്നതാണ് അൻവർ ഗർഗാഷിന്റെ ട്വീറ്റ്.