April 30, 2020
April 30, 2020
ദുബായ് ലേഖകൻ
ദുബായ് : കോവിഡ് വ്യാപനത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെയെത്തിക്കാൻ ഇന്ത്യൻ എംബസികൾ ശ്രമം തുടങ്ങി.കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാൽ യാത്രക്കാരെ തിരികെയെത്തിക്കാനാവശ്യമായ മുൻഗണനാ ക്രമം തീരുമാനിക്കുന്നതിനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ഖത്തറിന് പിന്നാലെ സൗദിയും യു.എ.ഇ യും പ്രത്യേക ലിങ്കുകൾ വഴി രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് രജിസ്‌ട്രേഷനെന്ന് വിവിധ എംബസികൾ വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.ഇതനുസരിച്ച് നേരത്തേ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും.
അടുത്തയാഴ്ചയോടെ ഇന്ത്യക്കാരെ കൊണ്ടു പോകാനുള്ള വിമാന സര്‍വീസുകൾ തുടങ്ങിയേക്കുമെന്നാണ് സൂചന.ഇതില്‍ അന്തിമ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
https://www.cgidubai.gov.in/covid_register/ എന്ന ലിങ്ക് വഴിയാണ് യു.എ.ഇയിലുള്ള ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യേണ്ടത്.ഇന്നലെ രാത്രിയോടെ ആരംഭിച്ച ഓൺലൈൻ രജിസ്‌ട്രേഷൻ വഴി വ്യാഴാഴ്ച ഉച്ചവരെ ഒമ്പതിനായിരം പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതായി എംബസി അധികൃതർ അറിയിച്ചു.
ഇതിനിടെ,പ്രവാസി ഇന്ത്യക്കാരെ രണ്ട് ഘട്ടങ്ങളിലായി നാട്ടിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതെന്നാണ് സൂചന.ആദ്യഘട്ടത്തില്‍ ഗർഫ്, തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് നാട്ടിലെത്തിക്കുക. മെയ് 4 ന് ശേഷം ഇളവ് ലഭിച്ചാൽ ഭാഗികമായി സർവീസ് നടത്താൻ സജ്ജമാകാൻ എയർ ഇന്ത്യ, ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.