May 23, 2020
May 23, 2020
ദോഹ : ഖത്തറിൽ രണ്ടിൽ കൂടുതൽ പേർ സ്വകാര്യ കാറിൽ യാത്ര ചെയ്യാൻ പാടില്ലെന്ന നിബന്ധനയിൽ ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി. അത്യാവശ്യഘട്ടങ്ങളിൽ പുറത്തുപോകാൻ കാറിൽ അനുവദിക്കപ്പെട്ട രണ്ടു പേരിൽ ഒരാൾ കുട്ടിയാണെങ്കിൽ മൂന്നാമതൊരാൾ കൂടി യാത്ര ചെയ്യാൻ പാടില്ലെന്നാണ് നിർദേശം.അതായത് ഇത്തരം ഘട്ടങ്ങളിൽ കുട്ടിയേയും രണ്ടാമത്തെ യാത്രക്കാരനായി തന്നെ പരിഗണിക്കുമെന്നാണ് മന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വാഹനം ഓടിക്കുന്നയാൾ ഉൾപെടെയാണിത്.കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തർ മന്ത്രിസഭ ഈയിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായാണ് കാറിൽ രണ്ടുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ലെന്ന നിബന്ധന നിലവിൽ വന്നത്.
ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം ഡയറക്റ്റർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെയുള്ള അറിയിപ്പനുസരിച്ച്, ഒരേ കുടുംബത്തിലുള്ളവരാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിൽ നിയന്ത്രണം ബാധകമാവില്ല.കുടുംബമായിട്ടല്ലാതെയാണ് യാത്രയെങ്കില്‍ വാഹനമോടിക്കുന്നയാളുള്‍പ്പെടെ പരമാവധി രണ്ട് പേര്‍ മാത്രമെ കാറിലുണ്ടാകാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.ഇതിൽ ഒരാൾ കുട്ടിയാണെങ്കിൽ രണ്ടാമത്തെ യാത്രക്കാരനായി പരിഗണിക്കും.അതേസമയം ലിമോസിൻ,ടാക്‌സികൾ എന്നിവയ്ക്ക് നിർദേശം ബാധകമാവില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക