November 30, 2020
November 30, 2020
ദോഹ : ഖത്തറിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് അപര്യാപ്തതാ പ്രശ്നം മറികടക്കുന്നതിനായി പുതുതായി ആരംഭിക്കുന്ന രണ്ട് ഇന്ത്യൻ സ്‌കൂളുകൾ കുറഞ്ഞ വരുമാനക്കാരായ സാധാരണക്കാർക്ക് പ്രയോജനം ചെയ്യില്ലെന്ന് റിപ്പോർട്ട്.ഉയർന്ന ഫീസ് നിരക്ക് ഈടാക്കിയാണ് രണ്ട് സ്‌കൂളുകളും പ്രവർത്തിക്കുകയെന്നാണ് റിപ്പോർട്ട്. രണ്ട് സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബ്രിട്ടീഷ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍, പേള്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ എന്നിവയാണ് പുതുതായി ആരംഭിക്കുന്ന സ്കൂളുകള്‍. വുഖൈറിലാണ് രണ്ട് സ്കൂളുകളും സ്ഥാപിക്കുന്നത്. ഇതിനായുള്ള അനുമതി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയതായും സ്കൂള്‍ നിര്‍മ്മാണം നടന്നുവരികയാണെന്നും അംബാസഡര്‍ പറഞ്ഞു. ഇതിന് പുറമെ നോബിള്‍ സ്കൂളിന് കെട്ടിടമുണ്ടാക്കാന്‍ സര്‍ക്കാര്‍ സ്വന്തമായി സ്ഥലം അനുവദിച്ചിട്ടുണ്ട് . പുതിയ മൂവായിരം അധിക സീറ്റുകള്‍ കൂടി ഈ സ്കൂളുകള്‍ തുറക്കുന്നതോടെ ലഭിക്കുമെന്നും അംബാസഡര്‍ അറിയിച്ചു. എന്നാല്‍ നിലവിലെ സീറ്റ് പ്രശ്നത്തിന് ഇതിലൂടെ പരിഹാരമാകില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം,തൊഴിൽ മേഖലയിൽ അടുത്തിടെയുണ്ടായ പ്രതിസന്ധിയും പ്രവാസികളുടെ കൊഴിഞ്ഞു പോക്കും കാരണം ഇന്ത്യൻ സ്‌കൂളുകളിൽ നിരവധി സീറ്റുകൾ ഒഴിവ് വന്നിട്ടുണ്ടാകാമെന്നും സൂചനയുണ്ട്. അടുത്ത അധ്യയന വർഷം തുടങ്ങിയാൽ മാത്രമേ ഇതുസംബന്ധിച്ച കൃത്യമായ വിവരം ലഭിക്കൂ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.