December 08, 2019
December 08, 2019
ദോഹ : ദുഹൈലിലെ അബ്ദുല്ലാ ബിൻ ഖലീഫാ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇരുപത്തിനാലാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സരത്തിൽ തങ്ങളുടെ താരങ്ങൾക്ക് ഗാലറിയിൽ ആവേശം പകരാൻ ബഹ്‌റൈനിൽ നിന്നും പന്ത്രണ്ടോളം വിമാനങ്ങൾ ഇന്ന് ദോഹയിൽ പറന്നിറങ്ങും. ബഹ്‌റൈൻ ഫുട്ബോൾ ഫെഡറേഷൻ സ്വകാര്യ കമ്പനികളുമായി ചേർന്നാണ് ഇത്രയും വിമാനങ്ങളിൽ ഫുട്‍ബോൾ ആരാധകരെ ദോഹയിലെ സ്റ്റേഡിയത്തിൽ എത്തിക്കാൻ സൗകര്യമൊരുക്കിയതെന്ന് ബഹ്റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിൽ നിന്നും കുവൈത്ത് വഴിയാണ് വിമാനങ്ങൾ ദോഹയിലേക്ക് പറക്കുക.
ഇത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണെന്നും സൗദിയും ബഹ്‌റൈനും തമ്മിലുള്ള മത്സരത്തിന് ആവേശം കൂട്ടാൻ ഇതുപകരിക്കുമെന്നും അൽകാസ് സ്പോർട്സ് ചാനലിലെ മജ്ലിസ് അവതാരകൻ ഖാലിദ് അൽ ജാസ്സിം പ്രതികരിച്ചു.
വ്യോമ,കര,ജലപാതകൾ വിലക്കിക്കൊണ്ട് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് ബഹ്‌റൈനിൽ നിന്നും ഇത്രയും വിമാനങ്ങൾ ഒരുമിച്ചു ദോഹയിലേക്ക് എത്തുന്നത്. അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കാൻ സൗദിയിൽ നിന്നും ബഹ്‌റൈനിൽ നിന്നും താരങ്ങളെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ദോഹയിൽ എത്തിയിരുന്നു.
ഗൾഫ് കപ്പിൽ തങ്ങളുടെ നാലാമത് വിജയകിരീടം ഉറപ്പിക്കാൻ ലക്ഷ്യമാക്കിയാണ് സൗദി ഇന്ന് പോരിനിറങ്ങുന്നതെങ്കിൽ ടൂർണമെന്റിൽ ഇതുവരെ കാഴ്ച വെച്ച മികച്ച പ്രകടനം നിലനിർത്തി ഇതാദ്യമായി ഗൾഫ് കപ്പ് സ്വന്തം നാട്ടിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടാണ് ബഹ്‌റൈൻ ബൂട്ടണിയുന്നത്.
ഇന്ന് വൈകീട്ട് 7 മണിക്ക് ദുഹൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം.
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.