November 23, 2019
November 23, 2019
ദോഹ : അഫ്‌ഗാനിൽ താലിബാൻ ബന്ദികളാക്കിയ രണ്ട് പേരുടെ മോചനത്തിനായി ഖത്തർ നടത്തിയ പരിശ്രമങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെ ടെലിഫോണിൽ വിളിച്ചാണ് തങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചത്.തടവുകാരുടെ മോചനത്തിനായി ഖത്തർ വഹിച്ച നേതൃപരമായ പങ്കിനും ശ്രമങ്ങൾക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി ട്രംപ് പറഞ്ഞു. ഏറ്റവും പുതിയ രാജ്യാന്തര വിഷയങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നേതാക്കൾ ചർച്ച നടത്തി.
മൂന്നു വർഷത്തോളമായി താലിബാന്റെ തടവിൽ കഴിഞ്ഞ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് അധ്യാപകരെ രണ്ടു ദിവസം മുമ്പാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ മോചിപ്പിച്ചത്. 63കാരനായ അമേരിക്കൻ പൗരൻ കെവിൻ സി. കിങ്, 50കാരനായ ഓസ്‌ട്രേലിയൻ പൗരൻ തിമോത്തി ജെ. വീക്‌സ് എന്നിവരാണ് മോചിതരായത്. അധ്യാപകരെ അമേരിക്കൻ സൈനികർക്കാണ് താലിബാൻ കൈമാറിയത്. കാബൂളിലെ അമേരിക്കൻ സർവകലാശാലയിൽ അധ്യാപകരായിരുന്ന ഇവരെ 2016ലാണ് താലിബാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. താലിബാൻ സൈനിക ഓപ്പറേഷൻ മേധാവിയുടെ സഹോദരൻ അനസ് ഹഖാനി ഉൾപ്പെടെയുള്ള
രണ്ടു താലിബാൻ നേതാക്കളെ അഫ്‌ഗാനിസ്ഥാൻ അധികൃതർ കഴിഞ്ഞ ദിവസം ദോഹയിൽ എത്തിച്ച് പ്രതിനിധികൾക്കു കൈമാറിയിരുന്നു. ഇതിന് പകരമായാണ് അധ്യാപകരെ മോചിപ്പിച്ചത്. അമേരിക്കയുടെ അഫ്ഗാൻ സമാധാന ദൂതൻ സൽമായ് ഖലീൽസാദ് ആണ് ബന്ദികളുടെ മോചനത്തിനു മധ്യസ്ഥം വഹിച്ചത്.