November 15, 2020
November 15, 2020
വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റായി ജോബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറിയുണ്ടെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബൈഡനെ അനുകൂലിക്കുന്നവരും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഇതോടെ പലയിടത്തും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
വാഷിംഗ്ടണില്‍ ഇന്നലെ വൈകിട്ട് നടന്ന ട്രംപ് അനുകൂലികളുടെ പ്രകടനത്തില്‍ ആയിരത്തോളം പേരാണ് അണിനിരന്നത്. ഇതിനെതിരെ ആന്റിഫ എന്ന സംഘടനയുടെ പ്രവര്‍ത്തകരും കറുത്തവര്‍ഗ്ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. വലിയ ക്രമസമാധാന പ്രശ്‌നമാണ് ഉടലെടുക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോലീസ് വ്യക്തമാക്കി.
ട്രംപ് അനുകൂലികളുടെ പ്രകടനത്തിലേക്ക് ഇരച്ചുകയറിയ എതിര്‍കക്ഷികള്‍ റിപ്പബ്ലിക്കുകളുടെ ചുവന്ന തൊപ്പി വലിച്ചൂരുകയും തീകൊളുത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഇതിനിടെ, കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്റെ ജയം അംഗീകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ ശരീര ഭാഷയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ചിലയിടങ്ങളില്‍ ഇരുകൂട്ടരും പരസ്പരം അശ്ലീല ആഗ്യം കാണിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ചിലയിടങ്ങളില്‍ കല്ലും ബോട്ടിലുകളുമുപയോഗിച്ച് പരസ്പരം എറിയുകയും അക്രമവുമായിരുന്നു.
സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് പിറകില്‍നിന്ന് കത്തിക്കുത്ത് ഏല്‍ക്കുകയും ചെയ്തു. അയാളുടെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.ഇരുവശത്തെയും നിരവധിപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 10ഓളം പേരെ അറസ്റ്റ് ചെയ്തു. നാലുപേരെ തോക്ക് ദുരുപയോഗം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.
ട്രംപിനെ എതിര്‍ക്കുന്നവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചുവന്ന തൊപ്പിയും കൊടിയും കൈക്കലാക്കിയ ശേഷം തീയിട്ട് നശിപ്പിച്ചു. സംഘര്‍ഷം കനത്തതോടെ ചിലയിടങ്ങളില്‍ ട്രംപിനെ എതിര്‍ക്കുന്നവര്‍ക്ക് നേരെ പൊലീസ് കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.