December 18, 2020
December 18, 2020
വാഷിങ്ടണ്‍: ചില ഗൾഫ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുന്നതിനിടെസൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയങ്ങൾ ചര്‍ച്ച ചെയ്തു. പ്രാദേശിക സുരക്ഷയും പ്രധാനപ്പെട്ട ഉഭയകക്ഷി പ്രശ്‌നങ്ങളുമാണ് ഇരുവരും വ്യാഴാഴ്ച ചര്‍ച്ച ചെയ്തതെന്ന് വൈറ്റ് ഹൗസ് വക്താവ് ജഡ് ഡിയര്‍ പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നേതൃത്വം വഹിക്കുന്നതിന് പ്രസിഡന്റ് ട്രംപ് സല്‍മാന്‍ രാജാവിനോട് നന്ദി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന തന്റെ ശുഭാപ്തി വിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ 2017 ലാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത്. തീവ്രവാദത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നും അയല്‍രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ആരോപിച്ചാണ് അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിക്കുകയായിരുന്നു.
Also Read: ഡിസംബര്‍ 18 എങ്ങനെ ഖത്തറിന്റെ ദേശീയദിനമായി? ഖത്തര്‍ ദേശീയദിനത്തെ പറ്റി അറിയേണ്ടതെല്ലാം
അടുത്ത വര്‍ഷം ജനുവരി 20 വരെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലാവധി. താന്‍ വൈറ്റ് ഹൗസ് വിടുന്നതിനു മുമ്പ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ അവസാന ആഴ്ചകളില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറബ് മേഖലയിലേക്ക് പോകുമ്പോഴാണ് സല്‍മാന്‍ രാജാവുമായി ട്രംപ് ചര്‍ച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
Also Read: ഖത്തര്‍ ദേശീയദിനത്തില്‍ അമീറിന് ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍
അമേരിക്കന്‍ ട്രഷറി ചീഫ് സ്റ്റീവ് മ്യൂചിന്‍ ജനുവരി ആദ്യ ആഴ്ച യു.എ.ഇയും ഖത്തറും ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് നേരത്തേ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്‌നര്‍ കഴിഞ്ഞ മാസം സൗദിയും ഖത്തറും സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കായാണ് കുഷ്‌നര്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.
ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) വാര്‍ഷിക ഉച്ചകോടി നടക്കുന്നത് ഡിസംബറിലാണ്. ബഹിഷ്‌കരണം തുടങ്ങിയ ശേഷം ഇതുവരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ല.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.