May 11, 2020
May 11, 2020
ദോഹ : ടിക്കറ്റ് നിരക്ക് ഈടാക്കി ഇന്ത്യയിലേക്ക് സർവീസ് നടത്താൻ തയാറാണെന്ന് ഖത്തർ എയർവേയ്‌സ് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചതായി സൂചന..ഇന്നലെ ഖത്തറിൽ നിന്നുള്ള തിരുവനന്തപുരം സർവീസിന് ഖത്തർ യാത്രാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് യാത്രക്കാരിൽ നിന്നും പണം ഈടാക്കിയുള്ള സാധാരണ സർവീസാണ് നടത്തുന്നതെങ്കിൽ ഖത്തറിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയാറാണെന്ന് ഖത്തർ എയർവേയ്‌സ് ഇന്ത്യയെ അറിയിച്ചതായി ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരത്തേക്കുള്ള വിമാനം മുടങ്ങിയതിന് തൊട്ടു പിന്നാലെ രക്ഷാദാത്യമെന്ന പേരിൽ ടിക്കറ്റ് നിരക്ക് ഈടാക്കി എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന വാണിജ്യ സർവീസുകൾ വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്നും ഇതാണ് വിമാനത്തിന് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് സൂചനയെന്നും ന്യൂസ് റൂമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഗൾഫിലെയും ഇന്ത്യയിലെയും വ്യോമഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന ചിലരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യൂസ് റൂം ഇന്നലെ വൈകീട്ട് നാല് മണിയോടെ തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രക്ഷാദൗത്യത്തിന് ടിക്കറ്റ് നിരക്ക് ഈടാക്കുന്ന കാര്യം മറച്ചുവെച്ചാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഖത്തറിൽ വിമാനമിറങ്ങാൻ അനുമതി നേടിയതെന്നായിരുന്നു ലഭ്യമായ വിവരം. തുടർന്ന് മറ്റു മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം വിദേശങ്ങളിൽ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് അനുമതിയുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് ഈടാക്കിയുള്ള വാണിജ്യ സർവീസുകൾ ഏതെങ്കിലും ഒരു വിമാനക്കമ്പനിക്ക് മാത്രമായി പരിമിതപ്പെടുത്താൻ അനുമതിയില്ല. ഈ നിയമം ലംഘിച്ചു കൊണ്ടാണ് വിമാന നിരക്ക് ഈടാക്കിയാണ് സർവീസ് നടത്തുന്നതെന്ന കാര്യം മറച്ചു വെച്ചുകൊണ്ട് കഴിഞ്ഞ ശനിയാഴ്ച ദോഹയിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആദ്യ സർവീസ് നടത്തിയതെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം.ഇക്കാരണത്താലാണ് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടാമത്തെ വിമാനത്തിന് ഖത്തർ അനുമതി നിഷേധിച്ചതെന്ന് ഡൽഹിയിലെ വ്യോമയാന മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ ഇന്നലെ ഉച്ചയോടെ തന്നെ ന്യൂസ്‌റൂമിനെ അറിയിച്ചിരുന്നു.
അതേസമയം,സാങ്കേതിക കാരണങ്ങളാലാണ് യാത്ര മുടങ്ങിയതെന്നായിരുന്നു ഖത്തറിലെ ഇന്ത്യൻ എംബസിയുടെ വിശദീകരണം. നാളെ (ചൊവ്വാഴ്ച) വിമാനം യാത്ര തിരിക്കുമെന്നും ഇന്നലെ രാത്രിയോടെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.നിലവിൽ യാത്ര മുടങ്ങിയ യാത്രക്കാരിൽ ചിലർക്ക് ഇന്ത്യൻ എംബസി താമസ സൗകര്യം ഒരുക്കിയിരുന്നു.ഇന്നലെ യാത്ര റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഇന്ന് (തിങ്കൾ) റീകണ്‍ഫേം ചെയ്യണമെന്നും ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് വിമാനം കേരളത്തിലേക്കു പറക്കുക. എക്‌സിറ്റ് പെര്‍മിറ്റ് പ്രശ്‌നങ്ങള്‍ ഉള്ളവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചതിരിഞ്ഞു 3.15 ഓടെ ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന IX 374 വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതേതുടർന്ന് രോഗികളും ഗർഭിണികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 180 ലേറെ യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. വിമാനം പുറപ്പെടുന്നതിന് അഞ്ചു മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണമെന്ന നിർദേശത്തെ തുടർന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരാണ് ബന്ധപ്പെട്ടവരുടെ പിടിപ്പുകേട് മൂലം ദുരിതമനുഭവിച്ചത്. ഇവരിൽ പലരും താമസിച്ചിരുന്ന മുറികൾ പോലും ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാൻ തയാറായി വിമാനത്താവളത്തിൽ എത്തിയവരായിരുന്നു.എന്നാൽ,വിമാനം എപ്പോൾ പുറപ്പെടുമെന്ന വിവരം നൽകാൻ പോലും ആരും വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.