February 10, 2021
February 10, 2021
ദോഹ: കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തുടരുകയാണെങ്കില്‍ ഖത്തറില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്ത് 477 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ രോഗബാധിതരുടെ എണ്ണം ഏകദേശം 200 മുതല്‍ 400 വരെ ക്രമാതീതമായി ഉയരുകയാണ്. ഇതിനകം തന്നെ ഖത്തറില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്.
രോഗബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് ഖത്തറില്‍ കൊവിഡ് രണ്ടാം തരംഗം ഉണ്ടാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായേക്കാമെന്ന് പൊതുജനാരോഗ്യമന്ത്രാലയം സംശയം പ്രകടിപ്പിച്ചിരുന്നു. രോഗികളുടെ എണ്ണത്തിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നതാണ് ഈ സംശയത്തിന് കാരണം.
പാര്‍ക്കുകള്‍ പോലെയുള്ള ഔട്ട്‌ഡോര്‍ സ്ഥലങ്ങളില്‍ 15 പേരില്‍ കൂടുതല്‍ ഒത്തു ചേരാന്‍ പാടില്ലെന്നാണ് പുതിയ നിയന്ത്രണം. ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ അഞ്ച് പേര്‍ മാത്രമേ ഒത്തുചേരാന്‍ പാടുള്ളൂ. രാജ്യത്തെ മാര്‍ക്കറ്റുകളെല്ലാം മൊത്തം ശേഷിയുടെ 50 ശതമാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
വിവാഹങ്ങള്‍ വീടുകളില്‍ വച്ച് മാത്രമേ പാടുള്ളൂ. ചടങ്ങില്‍ അതിഥികളായി ബന്ധുക്കള്‍ മാത്രമേ വരാന്‍ പാടുള്ളൂ. നഴ്‌സറികള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ബോട്ട് വാടകയ്ക്ക് നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. വ്യക്തികളുടെ ബോട്ടുകളില്‍ പരമാവധി 15 പേര്‍ മാത്രമേ പാടുള്ളൂ.
കൊവിഡ് വ്യാപനം തടയാനായി മറ്റ് ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.