March 29, 2021
March 29, 2021
സന: കിഴക്കന്‍ മാരിബ് പ്രവിശ്യയില്‍ ഹൂത്തി വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ യെമനിലെ ഉന്നത സൈനിക കമാന്റര്‍ കൊല്ലപ്പെട്ടു. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അനഡൊലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് കസ്സറ മൈതാനത്ത് വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് മേജര്‍ ജനറല്‍ അമിന്‍ അല്‍ വെയ്‌ലി കൊല്ലപ്പെട്ടത്. മാരിബിന്റെ വടക്കുപടിഞ്ഞാറുള്ള യുദ്ധമുഖത്തായിരുന്നു ഏറ്റുമുട്ടലെന്നും പേരു വെളിപ്പെടുത്താത്ത സൈനികോദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
യെമന്‍ പ്രതിരോധ മന്ത്രാലയവും ജനറല്‍ സ്റ്റാഫും മേജര്‍ ജനറല്‍ അല്‍ വെയ്‌ലിയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. യെമന്‍ സൈന്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെയും ഹൂത്തികളെ നേരിടുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു.
വടക്കുകിഴക്കന്‍ യെമനിലെ അല്‍ ജാവ്ഫ് പ്രവിശ്യയുടെ ആറാം സൈനിക റെജിമെന്റിനെയാണ് അല്‍ വെയ്‌ലി നയിച്ചിരുന്നത്.
യെമനിലെ ഔദ്യോഗിക സര്‍ക്കാറിന്റെ ശക്തികേന്ദ്രങ്ങളിലൊന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലവുമായ മാരിബ് പ്രവിശ്യയുടെ നിയന്ത്രണം പിടിക്കാനായി അടുത്തിടെ ഹൂത്തികള്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 13 ന് യെമന്‍ സൈന്യം ഹൂത്തി വിമതര്‍ക്കെതിരെ മാരിബിലെ വിവിധ ഇടങ്ങളില്‍ ആക്രമണം ആരംഭിച്ചു.
ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ യെമന്‍ തലസ്ഥാനമായ സന ഉള്‍പ്പെടെ രാജ്യത്തെ ഭൂരിഭാഗവും പിടിച്ചടക്കിയ 2014 മുതല്‍ യെമനില്‍ അക്രമവും അസ്ഥിരതയും തുടരുകയാണ്.
യെമന്‍ സര്‍ക്കാറിനെ പുനഃസ്ഥാപിക്കാനായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ശ്രമം തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളായി. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത പ്രതിസന്ധികളിലൊന്നാണ് ഇപ്പോള്‍ യെമനിലുള്ളത്. ഏകദേശം 233000 പേര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. മൂന്ന് കോടിയോളം പേര്‍ക്ക് ഇവിടെ സഹായവും സംരക്ഷണവും ആവശ്യമാണ്. യു.എന്‍ കണക്കനുസരിച്ച് 1.3 കോടിയിലേറെ പേര്‍ യെമനില്‍ പട്ടിണി കിടന്ന് മരിക്കാന്‍ സാധ്യതയുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.