March 23, 2021
March 23, 2021
റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ച് പല കണ്ടെത്തലുകളും നടത്തിയ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകയായ ആഗ്‌നസ് കല്ലമാര്‍ഡിനെതിരെ സൗദി ഉന്നതോദ്യോഗസ്ഥന്‍ വധഭീഷണി മുഴക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധയായ കല്ലമാര്‍ഡ് 2018 ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് നടന്ന ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുകയും 100 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വിശ്വസിനീയമായ തെളിവുകള്‍ സഹിതം ആഗ്‌നസ് കണ്ടെത്തിയിരുന്നു.
ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് ആഗ്‌നസ് വധഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. 2020 ജനുവരിയില്‍ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രണ്ട് തവണ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഐക്യരാഷ്ട്രസഭയിലെ സഹപ്രവര്‍ത്തകന്‍ തന്നോട് പറഞ്ഞുവെന്നാണ് അഭിമുഖത്തില്‍ ആഗ്‌നസ് പറഞ്ഞത്. ആഗ്‌നസ് കല്ലമാര്‍ഡിനെ ഐക്യരാഷ്ട്രസഭ നിയന്ത്രിച്ചില്ലെങ്കില്‍ അവരുടെ കാര്യം തങ്ങള്‍ നോക്കേണ്ടിവരുമെന്ന് ഉന്നതതല യോഗത്തിന് എത്തിയ മുതിര്‍ന്ന സൗദി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ആഗ്‌നസ് പറഞ്ഞു.
ആഗ്നസ് കല്ലമാര്‍ഡും ഖഷോഗിയുടെ വിധവയും
ഖഷോഗി വധം സംബന്ധിച്ച ആഗ്നസിന്റെ പ്രവര്‍ത്തനങ്ങളെ സൗദി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. ആഗ്നസിന്റെ കണ്ടെത്തലുകള്‍ക്കെതിരെ ജനീവയിലെ സൗദി നയതന്ത്രജ്ഞര്‍ ശക്തമായ രോഷമാണ് പ്രകടിപ്പിച്ചത്.
ഖഷോഗി വധത്തെ 'അന്താരാഷ്ട്ര കൊലപാതകം' എന്നാണ് കല്ലമാര്‍ഡ് വിശേഷിപ്പിച്ചത്. ഖത്തറില്‍ നിന്ന് തനിക്ക് പണം ലഭിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആഗ്നസ് പറഞ്ഞു.
'നിങ്ങള്‍ക്കറിയാമോ? ആ ഭീഷണികള്‍ എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. എന്തായാലും കൂടുതല്‍ ഭീഷണികള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്യണം. ചെയ്യുന്നത് ശരിയാണെന്ന് ഉറപ്പുല്‌ളതിനാല്‍ ഇത്തരം ഭീഷണികള്‍ എന്നെ തടയില്ല.' -ആഗ്നസ് പറഞ്ഞു.
നിയമവിരുദ്ധമായ കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടറാണ് ആഗ്നസ്. ഈ മാസം അവര്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറലാകും.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.