May 29, 2020
May 29, 2020
അൻവർ പാലേരി
നമ്മുടെ കൂടെത്തന്നെ പഠിച്ച പല സഹപാഠികളും എത്രയോ മുമ്പ് മരിച്ചു പോയി.നമ്മളൊക്കെ പത്തു നാല്പത്തിയെട്ടു വയസ്സുവരെ ജീവിച്ചില്ലേ?ഇനിയും ജീവിക്കാൻ ആഗ്രഹമുണ്ട്.
ദുബായ് : വെള്ളിയാഴ്ച രാവിലെ ദുബായിൽ കോവിഡ് ബാധിച്ചു മരിച്ച തിരൂർ തൃക്കണ്ടിയൂർ കോടാലിൽ അബ്ദുൽ കരീം കോവിഡ് ബാധിതനായ സൗഹൃത്തിനയിച്ച ശബ്ദസന്ദേശം ആരിലും ആത്മവിശ്വാസം വളർത്തുന്നതാണ്.മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് അബ്ദുൽ കരീം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന തന്റെ സഹപാഠിയായ സുഹൃത്തിന് വാട്സ്ആപ്പിൽ ഈ ശബ്ദസന്ദേശമയച്ചത്.
അബ്ദുൽ കരീമിന്റെ വാക്കുകൾ പൂർണ രൂപത്തിൽ :
എൻറെ സുരേഷേ,നീ ടെൻഷനടിക്കണ്ട. ഭൂമിയുണ്ടായ കാലം മുതലേ ഈ മനുഷ്യർ ഇവിടെയുണ്ട്.മനുഷ്യരിങ്ങനെ ജീവിച്ചു,മരിച്ചു,പിന്നെ പുതിയ തലമുറ വരും. പിന്നെ ആ തലമുറ പോയി അടുത്ത ജനറേഷൻ വരും. ഇതൊരു പ്രതിഭാസമാണ്.എല്ലാ കാലഘട്ടത്തിലും പല ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്.സുനാമി,വെള്ളപ്പൊക്കം,ഭൂമികുലുക്കം,ഇതേപോലെ വൈറസുകൾ പിടിപെട്ടിട്ടുമൊക്കെ ഒരുപാട് ആളുകൾ മരിച്ചുപോയിട്ടുണ്ട്.ഇനിയും ഒരുപാട് പേർ മരിക്കും.അതൊന്നും ഭയപ്പെട്ടിട്ട് കാര്യമില്ല.ദൈവം നമ്മളിൽ എന്താണോ കണക്കാക്കിയിട്ടുള്ളത്,അതേപോലെ വരും.നമ്മളൊക്കെ പത്തു നാല്പത്തിയെട്ടു വയസ്സുവരെ ജീവിച്ചില്ലേ?നമ്മുടെ കൂടെത്തന്നെ പഠിച്ച പല സഹപാഠികളും എത്രയോ മുമ്പ് മരിച്ചു പോയി...ഇന്ന് രാവിലെയും നമ്മൾ ഡിസ്കസ് ചെയ്തില്ലേ.പ്രമോദിനെ കുറിച്ചും സുരേഷിനെ കുറിച്ചുമൊക്കെ.അവരൊക്കെ എന്നോ നമുക്ക് മുന്നേ മറഞ്ഞു പോയി.നമ്മളൊക്കെ ഇത്രയും ജീവിച്ചില്ലേ,ഇനിയും ജീവിക്കാൻ ആഗ്രഹമുണ്ട്.ദൈവത്തോട് പറയാം.ദൈവം നമ്മളിൽ എത്ര കാലമാണോ കണക്കാക്കിയിട്ടുള്ളത്,അതുവരെ നമ്മൾ ജീവിക്കും.അതിൽ ടെൻഷനടിച്ചിട്ടു കാര്യമില്ല.പിന്നെ നമ്മളായിട്ട് ഒരസുഖം വരുത്തരുത്,നമ്മളായിട്ട് ഒരസുഖം മറ്റുള്ളവർക്ക് കൊടുക്കരുത് എന്നൊരു പ്രതിജ്ഞ നമ്മളിൽ ഉണ്ടായാൽ മതി.അതിൽ നമ്മൾ കെയർ ചെയ്യുക.വൈറസിനെ തടയാൻ നമുക്ക് അതെ പറ്റുള്ളൂ.സോഷ്യൽ ഡിസ്റ്റൻസ് കീപ്പ് ചെയ്യുക.ഇപ്പോഴും ശുചിത്വം പാലിക്കുക-വൈറസിനെ ഇത്രയൊക്കെയേ നമുക്ക് തടഞ്ഞു നിർത്താൻ പറ്റുള്ളൂ.അങ്ങനെയുള്ള ചലഞ്ചുകൾ ഏറ്റെടുത്ത് മുന്നോട്ടു പോവുക. അല്ലാതെ നീ കുറെ ടെൻഷനടിച്ചതു കൊണ്ടൊന്നും കാര്യമല്ല.അവിടെയും ഇവിടെയുമൊക്കെ കുറെ മനുഷ്യർ മരിക്കുന്നതും പറഞ്ഞിരുന്നാൽ സമാധാനം കിട്ടില്ല. അതിനാൽ സമാധാനപരമായി കിടന്നുറങ്ങിക്കോളൂ.നമുക്ക് രാവിലെ കാണാം,ഗുഡ് നൈറ്റ്.
അബ്ദുൽ കരീം പിന്നീട് തന്റെ സഹപാഠിയെ വിളിച്ചോ എന്നറിയില്ല. തമ്മിൽ കണ്ടിരിക്കാനും സാധ്യതയില്ല.വെള്ളിയാഴ്ച രാവിലെ യു.എ.ഇ സമയം രാവിലെ ഒൻപതു മണിയോടെ കോവിഡ് ബാധിതനായ തന്റെ സഹപാഠിയോട് യാത്രപറയാൻ നിൽക്കാതെ ഈ ലോകത്തോട് വിടവാങ്ങി. കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവസാന പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആയെങ്കിലും ന്യൂമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് ദുബായ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഭാര്യയും മൂന്നു മക്കളുമുണ്ട്. അനുജൻ നൗഫൽ ദുബായിലുണ്ട്.മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദുബായിൽ ഖബറടക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക