August 27, 2019
August 27, 2019
ദുബായ്: ചെക്ക് കേസില്‍ യു.എ.ഇയില്‍ കുടുങ്ങിപ്പോയ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആറു കോടി രൂപയാണ് പരാതിക്കാരനായ നാസിൽ അബ്ദുള്ള ആവശ്യപ്പെടുന്നത്. എന്നാല്‍ മൂന്നു കോടി രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി.
അതേസമയം, കേരളത്തിലേക്ക് മടങ്ങുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാന്‍ തിരക്കിട്ട നീക്കമാണ് നടക്കുന്നത്. നിലവില്‍ തുഷാറിന്റെ പാസ്‌പോര്‍ട്ട് അജ്മാന്‍ കോടതിയില്‍ ജാമ്യത്തിലാണ്. വിചാരണ തീരുന്നതു വരെയോ അല്ലെങ്കില്‍ കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാകുന്നതുവരെയോ യു.എ.ഇ വിട്ടുപോകാന്‍ പാടില്ലെന്നാണ് നിബന്ധന.തന്റെ പാസ്‌പോര്‍ട്ടിന് പകരമായി യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് അജ്മാന്‍ കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടുകയാണ് തുഷാറിന്റെ ലക്ഷ്യം.
സ്വദേശി പൗരന്റെ ആള്‍ജാമ്യത്തില്‍ യു.എ.ഇയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുമെന്നാണ് തുഷാറിന് ലഭിക്കുന്ന നിയമോപദേശം. തുഷാറിന്റെ സുഹൃത്തായ യു.എ.ഇ പൗരന്റെ പേരില്‍ കേസിന്റെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിക്കഴിഞ്ഞു. ഇത് കോടതിയില്‍ സമര്‍പ്പിച്ച് സ്വദേശിയുടെ പാസ്‌പോര്‍ട്ട് പകരമായി നല്‍കുന്നതോടെ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും. തുഷാറിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ആസ്തിയുള്ള സ്വദേശിയുടെ പാസ്‌പോര്‍ട്ട് മാത്രമേ ഇത്തരത്തില്‍ നല്‍കാന്‍ കഴിയൂ.
കേസില്‍ വിചാരണ നീണ്ടു പോകുന്നതും കോടതിക്ക് അകത്തും പുറത്തും ഒത്തുതീര്‍പ്പ് വൈകുന്നതുമാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടാന്‍ തുഷാറിനെ പ്രേരിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങിയാല്‍ വിചാരണയ്ക്കും മറ്റും കോടതി വിളിപ്പിക്കുമ്ബോള്‍ യു.എ.ഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തുഷാര്‍ തിരിച്ചെത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി ഉത്തരവാദിയാകും. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും നല്‍കേണ്ടിവരും.
10 മില്യണ്‍ ദിര്‍ഹം (ഏകദേശം 20 കോടി രൂപ) നല്‍കാനുണ്ടെന്ന് കാണിച്ചാണ് നാസിന്‍ കോടതിയില്‍ കേസ് നല്‍കിയത്. അറസ്റ്റിലായ തുഷാറിന് ജാമ്യം ലഭിക്കാനുള്ള തുകയും നിയമസഹായവും നല്‍കി സഹായിച്ചത് പ്രവാസി വ്യവസായി എം.എ യൂസഫലിയായിരുന്നു.