January 04, 2021
January 04, 2021
ദോഹ: ഖത്തറില്‍ കൊവിഡ്-19 വാക്‌സിന്‍ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് കൂടി നല്‍കുമെന്ന് പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) അധികൃതര്‍ അറിയിച്ചു. നേരത്തേ വാക്‌സിന്‍ വിതരണം ആരംഭിച്ച ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് പുതുതായി മൂന്ന് കേന്ദ്രങ്ങള്‍ കൂടി പ്രഖ്യാപിച്ചത്.
ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രാഥമികാരോഗ്യ കേന്ദ്രം, അല്‍ വാബ് പ്രാഥമികാരോഗ്യ കേന്ദ്രം, അല്‍ ഖോര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയാണ് വാക്‌സിന്‍ വിതരണത്തിനായി പുതുതായി തെരഞ്ഞെടുത്ത മൂന്ന് കേന്ദ്രങ്ങള്‍ എന്ന് പി.എച്ച്.സി.സി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുള്‍ മാലിക് പറഞ്ഞു. ക്രമേണ രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അല്‍ വാജ്ബ ഹെല്‍ത്ത് സെന്റര്‍, ലീബെയ്ബ് ഹെല്‍ത്ത് സെന്റര്‍, അല്‍ റുവൈസ് ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, റാവദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ തുമാമ ഹെല്‍ത്ത് സെന്റര്‍, മുയ്തര്‍ ഹെല്‍ത്ത് സെന്റര്‍ എന്നീ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് നിലവില്‍ ഖത്തറില്‍ വാക്‌സിന്‍ നല്‍കുന്നത്. ലക്ഷ്യമിടുന്നവരില്‍ 10 ശതമാനം പേര്‍ക്ക് ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് നല്‍കിക്കഴിഞ്ഞു. നിരവധി ആളുകള്‍ വാക്‌സിന്‍ സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനായി പൊതുജനാരോഗ്യ മന്ത്രാലയത്തെ സമീപിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ തന്നെ രാജ്യം മുഴുവന്‍ വാക്‌സിനേഷന്‍ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. മറിയം അലി അബ്ദുള്‍ മാലിക് പറഞ്ഞു.
അമേരിക്കന്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകും സംയുക്തമായി വികസിപ്പിച്ച ഫൈസര്‍-ബയോണ്‍ടെക് വാക്സിനാണ് ഖത്തറില്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ബ്രിട്ടനാണ് ഈ വാക്സിന് ആദ്യമായി അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയ രാജ്യം.
വാക്സിനേഷന്‍ ക്യാമ്പെയിന്‍ ആരംഭിച്ച ശേഷം ഇതുവരെ ഖത്തറില്‍ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) ഉദ്യോഗസ്ഥര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവരെ നിരീക്ഷിച്ച ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരില്‍ വളരെ കുറച്ച് പേര്‍ക്ക് ചെറിയ പനി, നേരിയ തലവേദന, കുത്തിവെപ്പ് എടുത്ത ഇടത്ത് വേദന തുടങ്ങിയ ചെറിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് എല്ലാ വാക്‌സിനുകള്‍ക്കുമുള്ള സാധാരണ പാര്‍ശ്വഫലമായതിനാല്‍ ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഡിസംബര്‍ 23 മുതലാണ് ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. മുന്‍ഗണനാ ക്രമത്തിലാണ് ഖത്തറില്‍ വാക്‌സിന്‍ നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പിന്നീട് മാറാവ്യാധികള്‍ ഉള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കും. ഗര്‍ഭിണികള്‍ക്കും 16 വയസിനു താഴെ പ്രായമുള്ളവര്‍ക്കും നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. അലര്‍ജി ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.