March 27, 2020
March 27, 2020
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകൾ ഉൾപെടെ എല്ലാ ധനവിനിമയ സ്ഥാപനങ്ങളും വായ്പാ തിരിച്ചടവുകൾക്ക് മൂന്നു മാസത്തെ സാവകാശം അനുവദിച്ചത് ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. നാട്ടിലെ നിലവിലെ സാഹചര്യം രൂക്ഷമായി തുടരുന്നതോടൊപ്പം ഖത്തർ ഉൾപെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും ആഴ്ചകളായി പലരും ജോലിയില്ലാതെ മുറികളിൽ തുടരുകയാണ്. സ്വകാര്യ-സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ മാസവേതനത്തെ ഇത് ബാധിക്കില്ലെങ്കിലും ലിമോസിൻ ഡ്രൈവർമാർ ഉൾപെടെ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കി ജീവിക്കുന്നവരെയാണ് കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയത്.
നിലവിലെ സാഹചര്യത്തിൽ നാട്ടിലെ വിവിധ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ചെറുതും വലുതുമായ വായ്പാ തിരിച്ചടവുകൾ ബാക്കിയുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. ബാങ്ക് വായ്‌പയടുത്തു നാട്ടിൽ വീടുപണിതവരും നാട്ടിൽ നിന്നും തിരിച്ചു വരാൻ സ്വർണം പണയം വെച്ച് വിമാന ടിക്കറ്റെടുത്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. തുക കൃത്യമായി ബാങ്കിൽ എത്തിക്കണമെന്നും സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു ഇന്നലെ ഇക്കാര്യവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പലരിൽ നിന്നും ലഭിച്ച മറുപടി. മന്ത്രി കെ.ടി ജലീലും കഴിഞ്ഞ ദിവസം ഇക്കാര്യത്തിലുള്ള തങ്ങളുടെ നിസ്സഹായാവസ്ഥ തുറന്നു പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നോർക സി.ഇ.ഓ ഉൾപെടെയുള്ളവരുമായി ബന്ധപ്പെട്ട് ന്യൂസ്‌റൂം വിഷയം ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഇന്ന് വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ബാങ്ക് വായ്പകളിലെ എല്ലാ തിരിച്ചടവുകൾക്കും മൂന്നു മാസത്തെ സാവകാശം അനുവദിച്ച കാര്യം അറിയിച്ചത്. ഇതനുസരിച്ചു മാർച് 1 മുതൽ മെയ് 31 വരെയുള്ള കാലയളവിൽ ബാങ്കുകളിലെയും ധനവിനിമയ സ്ഥാപനങ്ങളിലെയും തിരിച്ചടവുകൾ ഒഴിവാക്കിയിട്ടുണ്ട്. സ്വർണ ലേലം ഉൾപെടെയുള്ള എല്ലാ നടപടികളും നിർത്തിവെക്കും.ഇക്കാര്യം അറിയിച്ചു കൊണ്ട് റിസർവ് ബാങ്ക് ഇന്ന് പ്രത്യേക ഉത്തരവിറക്കി .
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.