July 10, 2021
July 10, 2021
ദോഹ: എണ്ണ ഉല്പാദനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യു.എ.ഇയും സഊദിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറ്റു മേഖലകളിലേക്കുംകടക്കുന്നതായി റിപ്പോർട്ട്. ഈയിടെ നടന്ന ഒപെക് മീറ്റിങ്ങിൽ വിഭിന്ന നിലപാടുകൾ സ്വീകരിച്ചതിന് ശേഷം മറ്റു സുപ്രധാന വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ അകലുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗൾഫ് പ്രതിസന്ധി പരിഹരിച്ചതിനു ശേഷം ഖത്തറുമായി സൗദി കൂടുതൽ അടുക്കുന്നതും യു.എ.ഇയും സഊദിയും തമ്മിലുള്ള ഭിന്നിപ്പിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.അൽ ഉലാ കരാറിന് ശേഷവും യു.എ.ഇ ഖത്തറിനോട് ശത്രുതാ മനോഭാവം പിന്തുടരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യമനെച്ചൊല്ലിയും എണ്ണ ഉത്പാദന നിയന്ത്രണവുമായി ബന്ധപ്പെട്ടും രണ്ടു രാജ്യങ്ങളും തമ്മിൽ ഇപ്പോൾ രൂക്ഷമായ തർക്കത്തിലാണ്. ഈ ഭിന്നത മറ്റു നടപടികളിലേക്കും കടക്കുന്നുവെന്നാണ് സൂചനകൾ.
കഴിഞ്ഞയാഴ്‌ച യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ നിർത്താൻ സഊദി തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനമാണ് കാരണം പറയുന്നതെങ്കിലും രാഷ്ട്രീയ ഭിന്നതയെത്തുടർന്നാണ് നീക്കമെന്നാണ് മിഡിൽ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഒപെക് തർക്കം ഉണ്ടായ ഉടനെയാണ് വിമാന സർവീസ് നിർത്തലാക്കിയത്.
പിന്നാലെ, ഫ്രീ സോണുകളിൽ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യം വെച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് സൗദി നിയന്ത്രണം ഏർപെടുത്തിയിരുന്നു. ഇസ്രയേൽ ഉത്പന്നങ്ങൾക്കും വിലക്കുണ്ട്. മിഡിൽ ഈസ്റ്റ് മേഖലയിലെ വ്യാപാര ഹബ്ബായി നിലകൊള്ളുക എന്ന യുഎഇയുടെ താത്പര്യത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് സൗദിയുടെ പുതിയ ഇറക്കുമതി നയം എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടി.
യു. എ ഇ യും സഊദിയും തമ്മിലുള്ള നയതന്ത്ര തർക്കം ദീർഘകാലമായി തുടരുകയാണെന്ന് യൂറോപ്യൻ കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസ് റിസർച്ച് ഫെല്ലോ സിൻസിയ ബിയാൻകോ പറഞ്ഞു. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധങ്ങളിലെ അധികാര സന്തുലിതാവസ്ഥ പുനരാലോചനക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും സിൻസിയ പറഞ്ഞു.
അതിനിടെ സഊദിയും യുഎഇയും വൻതോതിൽ ആയുധങ്ങൾ വാങ്ങിക്കൂട്ടി കൊണ്ടിരിക്കുകയാണെന്ന് ഇൻഡിപെൻഡൻസ് റിപ്പോർട്ട് ചെയ്തു. വാഷിങ്ടണിലെ അധികാര ഇടനാഴിയിലേക്കു വഴി തുറക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പരം മത്സരിക്കുയാണ്.