December 11, 2020
December 11, 2020
ദോഹ: വരാനിരിക്കുന്ന നിർണായക ജിസിസി ഉച്ചകോടി റിയാദിലായിരിക്കും നടക്കുകയെന്ന് റിപ്പോർട്ട്.നേരത്തെ പുറത്തു വന്ന സൂചനകൾ പ്രകാരം ഈ മാസം അവസാനത്തോടെ നടക്കേണ്ടിയിരുന്ന ഉച്ചകോടി ജനുവരിയിലായിരിക്കും നടക്കുകയെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
41-മത് ജി.സി.സി ഉച്ചകോടി ഈ മാസം മനാമയിൽ വെച്ച് നടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപോർട്ടുകൾ. എന്നാൽ ഗൾഫ് സംഘർഷത്തിന് പരിഹാരം കാണാൻ കുവൈത്ത് നിർണായക മധ്യസ്ഥ ശ്രമങ്ങൾ നടത്തിയതോടെ ജി.സി.സി ഉച്ചകോടിക്ക് കുവൈത്ത് തന്നെ വേദിയാവുമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, ജി.സി.സി വാർഷിക ഉച്ചകോടി ജനുവരി 5ന് റിയാദിൽ വെച്ച് നടക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരുദ്യോഗസ്ഥൻ പറഞ്ഞതായി ദ ന്യൂ അറബ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കണ്ടതായ പ്രഖ്യാപനം ജി.സി.സി ഉച്ചകോടിയിലോ അതിനു മുമ്പോ ഉണ്ടായേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകളിൽ നിന്ന് വ്യക്തമാവുന്നത്.അതേസമയം,കുവൈത്തിനൊപ്പം സൗദി കൂടി ഇപ്പോൾ മധ്യസ്ഥ ശ്രമങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും യു.എ.ഇ മുന്നോട്ടുവെക്കുന്ന ചില ഉപാധികളിൽ കൂടി ധാരണയിലെത്താൻ വൈകുന്നതെന്നാണ് അന്തിമ പ്രഖ്യാപനത്തിന് വൈകുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക