December 29, 2018
December 29, 2018
ബഹ്റൈനിൽ മൂല്യവർധിത നികുതി നടപ്പിലാക്കൽ നീട്ടിവെക്കണമെന്ന നിർദേശത്തിന് പാര്‍ലമെന്റ് അംഗീകാരം. നിർദേശം പാര്‍ലമെന്റ് അധ്യക്ഷ, മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. അതേസമയം 94 അടിസ്ഥാന സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും വാറ്റിൽ നിന്ന് ഇളവ് നൽകുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് മൂല്യ വർധിത നികുതി നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന നിർദേശത്തിനനുകൂലമായി പാർലിമെൻ്റിൽ ഭൂരിപക്ഷ എം.പിമാരും വോട്ട് ചെയ്തതോടെ നിർദേശത്തിന് പാർലമെൻ്റ് അംഗീകാരം നൽകി. വാറ്റ് നടപ്പിലാക്കാൻ സാവകാശം വേണമെന്ന നിർദേശത്തെ മുപ്പത്തി ഒമ്പത് പാർലിമെൻ്റ് അംഗങ്ങളാണ് പിന്തുണച്ചത്. എന്നാൽ രാജ്യത്ത് ജനുവരി ഒന്ന് മുതൽ തന്നെ വാറ്റ് മൂല്യവർധിത നികുതി രാജ്യത്ത് നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.
മൂല്യവർധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീക്യത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതിൻ്റെ ഭാഗമായാണ് വാറ്റ് നിലവിൽ വരുന്നത്. ടെലി കമ്മ്യുണിക്കേഷൻസ്, വസ്ത്രം, തുണി, ഹോട്ടൽ, റസ്റ്റോറൻ്റ്, വാഹനങ്ങൾ തുടങ്ങിയവ അഞ്ചു ശതമാനം മൂല്യ വർധിത നികുതിയുടെ പരിധിയിൽ വരുമെന്നാണ് സൂചന. എന്നാൽ 94 അടിസ്ഥാന ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും വാറ്റിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളതായി അധിക്യതർ അറിയിച്ചു.
ഭക്ഷ്യ വിഭവങ്ങൾ, കെട്ടിട നിർമാണം, ആരോഗ്യ സേവനം, എണ്ണ വാതക മേഖല എന്നിവയെ വാറ്റിൽ നിന്ന് ഒഴിവാക്കും. ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിൻ്റെ പരിധിയിൽ വരില്ല. വായ്പ, പലിശ, , പണം പിൻ വലിക്കൽ, എ.ടി.എം ഇടപാടുകൾ തുടങ്ങിയ ബാങ്ക് വ്യവഹാരങ്ങളെയും വാറ്റ് ബാധിക്കില്ല. വിദ്യാഭ്യാസ സേവനങ്ങൾ വാറ്റ് ഇതര മേഖലയിലാണ് വരുന്നത് വിദ്യാഭ്യാസ മന്ത്രി ഡോക്ടർ മാജിദ് അലി അൽ നുഐമി വ്യക്തമാക്കി.