August 23, 2019
August 23, 2019
ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ തൊഴിൽ നഷ്ടം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ട് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് കേന്ദ്ര സർക്കാർ. കമ്പനികളിൽ തൊഴിൽ നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ, അത് എത്രപേരെ ബാധിക്കുമെന്ന കൃത്യമായ കണക്ക് സർക്കാറിന് നൽകുകയാണ് ചെയ്യേണ്ടതെന്നും സാമ്പത്തികസ്ഥിതി സംബന്ധിച്ച യഥാർത്ഥ ചിത്രം കിട്ടാൻ ഇത് അനിവാര്യമാണെന്നും കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതായി 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു. വാഹന നിർമാതാക്കൾ മുതൽ അടിവസ്ത്ര നിർമാതാക്കൾ വരെ നഷ്ടക്കണക്കുകൾ നിരത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
'തൊഴിൽ നഷ്ടം സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നു. അവയിൽ മിക്കതും റിപ്പോർട്ടുകളാണ്. ഇത് ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്നുണ്ട്. ബിസിനസ് സംരംഭങ്ങളോട് തൊഴിൽ നഷ്ടത്തിന്റെ യഥാർത്ഥ കണക്ക് നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാമ്പത്തികാവസ്ഥയുടെ യഥാർത്ഥ ചിത്രം ലഭിക്കാനാണിത്.' മുതിർന്ന ധനമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രമുഖ ബിസ്‌കറ്റ് നിർമാതാക്കളായ പാർലെ 10,000 തൊഴിലാളികളെ പിരിച്ചുവിടാൻ പോകുന്നു എന്ന വാർത്ത ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.