August 24, 2019
August 24, 2019
ഏദൻ: യമനില്‍ തെക്കന്‍ വിഭജനവാദികളുടെ സൈന്യം പിടിച്ചെടുത്ത അതാഖ് നഗരം യമന്‍ സൈന്യം തിരിച്ചു പിടിച്ചു. വിഭജനവാദക്കാരിലെ പ്രാദേശിക നേതാക്കളുമായി യമന്‍ പ്രധാനമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, കൂടുതല്‍ മേഖലകള്‍ വിഭജനവാദികള്‍ പിടിച്ചെടുത്തതോടെ ഏറ്റുമുട്ടലും ശക്തമാണ്.
ഏദന്‍ ആസ്ഥാനമാക്കി പഴയ തെക്കന്‍ യമന്‍ രാജ്യം വേണമെന്നാവശ്യപ്പെടുന്നവരാണ് തെക്കന്‍ വിഭജനവാദികള്‍. 1990ല്‍ രണ്ടു യമനുകളേയും ഒന്നിപ്പിച്ചതിനെതിരെ അന്നുമുതല്‍ എതിര്‍ക്കുന്ന വാദക്കാര്‍. പോയ വാരം ഏദന്‍ വിമാനത്താവളമുള്‍പ്പെടെ നിലവിലെ യമന്‍ ഭരണകൂട ആസ്ഥാന നഗരത്തിന്‍റെ നിയന്ത്രണം വിഭജന വാദികള്‍ക്കാണ്. യമന്റെ യഥാര്‍ഥ തലസ്ഥാനം സന്‍ആയാകട്ടെ ഹൂതികളുടെ പക്കലും. ഇതോടെ നില നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയതോടെ സൌദിയും വിഭജനവാദികളെ പിന്തുണക്കുന്ന യു.എ.ഇയും ചര്‍ച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏദനിലെ ചില ഭാഗങ്ങളില്‍ നിന്നും വിഭജനവാദികള്‍ പിന്മാറിയത്.
എങ്കിലും തെക്കന്‍ യമനിലെ ഇതര ഭാഗങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരുകയാണ്. പിടിച്ചെടുത്ത അതാഖ് നഗരം യമന്‍ പ്രധാനമന്ത്രി മാഈന്‍ അബ്ദുല്‍ മാലിക് സഈദുമായുള്ള ചര്‍ച്ചക്ക് പിന്നാലെ വിട്ടു കൊടുത്തു. ഇതര ഭാഗങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നത് യു.എന്‍ സമാധാന ചര്‍ച്ചയെ തടസ്സപ്പെടുത്തിയിട്ടുണ്ട്.