August 25, 2019
August 25, 2019
ദില്ലി : ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലാത്ത സ്വർണം ആഭരണക്കടകൾക്ക് വില്പന നടത്താൻ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ കർശനമാക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ ഹാള്‍മാര്‍ക്കിങ് ഉണ്ടെങ്കില്‍ മാത്രം സ്വര്‍ണ്ണ വില്‍പ്പനയും വാങ്ങിക്കലും സാധ്യമാകൂ. തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് സ്വര്‍ണ്ണം വില്‍ക്കണമെങ്കില്‍ ബിഐഎസ് മുദ്ര വേണം. നിലവില്‍ 10 ശതമാനം ജ്വല്ലറികള്‍ മാത്രമാണ് ബി.ഐ.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്വര്‍ണാഭരണങ്ങളില്‍ 50 ശതമാനവും ബി.ഐ.എസ് മുദ്രണം ഇല്ലാതെയാണ് വില്‍ക്കുന്നതെന്നാണ് കണക്കുകള്‍. 2,70,000 ത്തോളം ജ്വല്ലറി സ്ഥാപനങ്ങള്‍ ഇപ്പോഴും ബിഐഎസിനോട് മുഖം തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 44.9 മില്യണ്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ മാത്രമാണ് ബിഐഎസ് ഹാള്‍മാര്‍ക്കിങ് നടത്തിയിട്ടുളളത്. ഇവയുടെ ഭാരം ഏതാണ്ട് 450 മുതല്‍ 500 ടണ്ണോളം വരും. സ്വര്‍ണ്ണവില്‍പ്പനയിലും ഇറക്കുമതിയിലും ഇടിവ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഹാള്‍മാര്‍ക്കിങില്‍ കുറവ് ഉണ്ടായെന്നാണ് സൂചന.