September 11, 2019
September 11, 2019
ഏകദേശം പത്തോളം പ്രവിശ്യകളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കാബൂള്‍: സമാധാന ചര്‍ച്ചയില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെ അഫ്ഗാനിസ്താനില്‍ പോരാട്ടം ശക്തമാക്കി താലിബാന്‍. വടക്കന്‍ അഫ്ഗാനിസ്ഥാന്റെ വിവിധ പ്രദേശങ്ങളിലാണ് താലിബാന്‍ സായുധ വിഭാഗം സര്‍ക്കാര്‍ സേനയ്‌ക്കെതിരെ പോരാട്ടം ആരംഭിച്ചിരിക്കുന്നത്.
ഏകദേശം പത്തോളം പ്രവിശ്യകളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ താലിബാന് കൂടുതല്‍ ശക്തിയുള്ള കുന്ദുസ്, ബഗ്ലാന്‍, തഖാര്‍, ബദക്സ്ഥാന്‍ തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുന്നത്.
ബദക്സ്ഥാനിലെ കൊറാന്‍വാ മൊന്‍ജാന്‍ ജില്ലയുടെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അവകാശപ്പെട്ടു.കഴിഞ്ഞ ജൂലൈയിലാണ് ജില്ലയുടെ നിയന്ത്രണം സര്‍ക്കാര്‍ സൈന്യത്തില്‍ നിന്ന് താലിബാന്‍ പിടിച്ചെടുത്തത്. വിലപിടിപ്പുള്ള ഖനി സ്രോതസുകളില്‍ നിന്ന് താലിബാന്‍ സംഘത്തിനു വന്‍ വരുമാനം ലഭിച്ചിരുന്ന മേഖലയാണിത്.
യംഗാന്‍, വാര്‍ദൂജ് എന്നീ ജില്ലകള്‍ക്കു പിറകെ ബദക്സ്ഥാന്‍ പ്രവിശ്യയില്‍ സൈന്യം ദിവസങ്ങള്‍ക്കിടെ തിരിച്ചുപിടിക്കുന്ന മൂന്നാമത്തെ ജില്ലയാണ് കൊറാന്‍ വാ മൊന്‍ജാന്‍. ഖൗജ ഘര്‍, ഇഷ്‌കമിഷ് എന്നിവിടങ്ങളില്‍ ഇപ്പോഴും സൈനിക-താലിബാന്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ദോഹയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കാബൂളിൽ താലിബാൻ നടത്തിയ ആക്രമണത്തെ തുടർന്ന് സമാധാന ശ്രമങ്ങൾ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.അമേരിക്ക ഇതിൽ ഖേദിക്കേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെ കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം.