January 03, 2021
January 03, 2021
മസ്കത്ത്: നാല് അറബ് രാജ്യങ്ങൾ ഖത്തറിനെ ഉപരോധിച്ചതിനെ തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നതിനൊപ്പം അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ ഒമാൻ ആഗ്രഹിക്കുന്നതായി അറബ് ലോകത്തെ ഉന്നത വൃത്തങ്ങൾ. ഇറാനുമായുള്ള അറബ് രാജ്യങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാകും ഭാവി പരിപാടികളിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മുൻഗണന നൽകുക.
ഒമാൻ സുൽത്താന്റെ പ്രഥമ മുൻഗണന ഖത്തറിനെതിരായ ഉപരോധം ഉണ്ടാക്കിയ ഗൾഫ് പ്രതിസന്ധി പരിഹരിക്കുകയാണെന്ന് അറബ് ലോകത്ത് നിന്നുള്ള ഉന്നത വൃത്തങ്ങൾ പറയുന്നു.സുൽത്താൻ മുൻഗണന നൽകുന്ന മൂന്ന് കാര്യങ്ങളിൽ ആദ്യത്തേതാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് സുൽത്താൻ ഖത്തർ സന്ദർശിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
തന്റെ മുൻഗാമിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ പാത പിന്തുടർന്ന് പേർഷ്യൻ ഗൾഫിലെ പ്രാദേശിക പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാണ് സുൽത്താൻ ഹൈതം ശ്രമിക്കുന്നത്. മുൻ വിദേശകാര്യ സഹമന്ത്രി യൂസഫ് ബിൻ അലാവിയാണ് നയതന്ത്ര മാർഗങ്ങളിലൂടെ ഇതിന് നേതൃത്വം നൽകിയിരുന്നത്.
ഒമാൻ മുൻഗണന നൽകുന്ന മൂന്ന് കാര്യങ്ങളിൽ ആദ്യത്തേത് ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധം അവസാനിപ്പിച്ച് ജി.സി.സി രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. രണ്ടാമത്തെത് അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുകയാണ്.
ജി.സി.സി രാജ്യങ്ങൾക്കൊപ്പമുള്ള, പ്രത്യേകിച്ച് സൗദി അറേബ്യയ്ക്കൊപ്പമുള്ള വലിയ നിക്ഷേപ പദ്ധതികളിലൂടെ ഒമാന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് ഒമാൻ സുൽത്താൻ മുൻഗണന നൽകുന്ന മൂന്നാമത്തെ കാര്യം.
ഈ മൂന്ന് കാര്യങ്ങളും പരസ്പരം കെട്ട്പിണഞ്ഞ് കിടക്കുന്നവയാണെന്നാണ് ഒമാൻ സുൽത്താൻ വിശ്വസിക്കുന്നത്. അതേസമയം, നാളെ നടക്കാനിരിക്കുന്ന അനുരഞ്ജനശ്രമം പരാജയപ്പെടുമോ എന്ന ആശങ്ക സുൽത്താൻ മറച്ച് വയ്ക്കുന്നില്ല. ഒമാന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അത് തടസമാകും എന്നതാണ് അദ്ദേഹത്തിന്റെ ആശങ്കയുടെ അടിസ്ഥാനം.
ജനുവരി അഞ്ചിനാണ് ജി.സി.സി ഉച്ചകോടി സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടക്കുന്നത്. സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അനുരഞ്ജനമാകും ഉച്ചകോടിയുടെ കേന്ദ്രബിന്ദു എന്നാണ് അറബ് ഉന്നതവൃത്തങ്ങളിൽ നിന്നുള്ള സൂചന.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.