February 15, 2021
February 15, 2021
ട്രിപ്പോളി : ലിബിയന്‍ മരുഭൂമിയില്‍ കുടുങ്ങിയ സുഡാനി കുടുംബത്തിലെ എട്ടു പേർ മരുന്നും വെള്ളവും കിട്ടാതെ മരിച്ചു. കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളാണ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ച കാറിനടുത്ത് നിന്ന് കണ്ടെത്തിയത്. ബാക്കിയുള്ള 13 പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല.യാത്രക്കിടെ വഴി തെറ്റി വെള്ളവും ഭക്ഷണവും തീർന്നതാണ് മരണ കാരണമെന്നാണ് നിഗമനം.
ആറു മാസം മുമ്പ് യാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം എന്നാണു അറബ് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിബിയയിലെ കുഫ്ര സിറ്റിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു മൂന്ന് സ്ത്രീകളുടെയും അഞ്ച് പുരുഷന്മാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സുഡാനിലെ അല്‍ ഫാഷിറില്‍ നിന്ന് ലിബിയയിലെ കുഫ്ര സിറ്റിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം നടന്നത്.
മൃതശരീരങ്ങള്‍ കാറിനു സമീപത്തായിരുന്നു കിടന്നിരുന്നത്. പല ശരീരങ്ങളും മണല്‍ മൂടിയ നിലയിലായിരുന്നു. 'ഉമ്മയെ നിങ്ങളുടെ അടുത്തെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പൊറുക്കണം. കരുണക്കായി പ്രാര്‍ഥിക്കുകയും ഖുര്‍ആന്‍ ഹദ് യ ചെയ്യുകയും വേണം' എന്ന വസിയത്ത് ഉള്‍ക്കൊള്ളുന്ന ഇവര്‍ മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പ് കണ്ടെത്തിയത് ഏറെ വേദനാജനകമായി.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.