August 19, 2019
August 19, 2019
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി തെരുവുനായ്ക്കളുടെ സാന്നിധ്യം കൂടിവരുന്നു. അബ്ബാസിയയിലെ നടവഴികളിലാണ് നായ്ക്കളെ ഇപ്പോള്‍ കൂടുതലായി കാണപ്പെടുന്നത്. മറ്റു ജനസാന്ദ്രത ഏറിയ സ്ഥലങ്ങളിലും തെരുവുനായ്ക്കള്‍ വർധിച്ചു വരികയാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് കാര്‍ഷിക മത്സ്യ വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവയെ വിഷം കുത്തിവെച്ച് കൊല്ലുന്ന പദ്ധതി ആരംഭിച്ചിരുന്നു.
ഇതിനെതിരെ മൃഗസ്നേഹികള്‍ ഇറാദ സ്ക്വയറില്‍ സമരത്തിനിറങ്ങി. മാനുഷിക സേവനത്തിനും ദയക്കും പേരുകേട്ട കുവൈത്തിന് ചേരാത്ത പ്രവൃത്തിയാണ് ജന്തുക്കളെ വിഷം കുത്തിവെച്ച് കൊല്ലുന്നതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. കഴിഞ്ഞ മാസങ്ങളില്‍ നിരവധി പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ ഉപദ്രവമേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നായ്ക്കള്‍ ഒാടിച്ചും കടിച്ചുമുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇറച്ചി മാലിന്യം ഉള്‍പ്പെടെ റോഡരികില്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതാണ് നായ്ക്കള്‍ക്ക് 'സൗകര്യ'മാവുന്നത്.
ജഹ്റ വ്യവസായ മേഖലയില്‍ തെരുവുനായ്ക്കള്‍ ഭീഷണിയാവുന്നതായി നേരത്തേ കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. മേഖലയില്‍ ആട് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് നായ്ക്കള്‍ ഭീഷണിയാവുന്നതായാണ് സ്വദേശികളുടെ പരാതി.