December 05, 2020
December 05, 2020
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള കുവൈത്തിന്റെ പ്രസ്താവന സുപ്രധാനവും ഗുണപരവുമായ ചുവടുവെപ്പുമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ലുല്‍വ അല്‍ ഖാതെര്‍. ജി.സി.സി പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് പൊതുവായുള്ള ചട്ടക്കൂട് നല്‍കുകയായിരുന്നു അടുത്തിടെ നടന്ന ചര്‍ച്ചകളെന്നും അവര്‍ അല്‍ ജസീറയോട് പറഞ്ഞു.
'പ്രതിസന്ധി പരിഹരിക്കാനുള്ള ആദ്യ വഴിയിലേക്ക് ഞങ്ങളെ വിളിക്കുന്നതാണ് കുവൈത്തിന്റെ പ്രസ്താവന. ഇത് സുപ്രധാനവും ഗുണപരമായതുമായ ചുവടുവെപ്പാണ്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കും അനുരഞ്ജനത്തിനുമായി പൊതു ചട്ടക്കൂട് ഒരുക്കാന്‍ അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്ക് സാധിച്ചു. പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കുന്നതു വരെ ചര്‍ച്ചകള്‍ തുടരുമെമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.' -ലുല്‍വ അല്‍ ഖാതെര്‍ പറഞ്ഞു.
ഓരോ രാജ്യത്തിന്റെയും പരമാധികാരം, സുരക്ഷ പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഖത്തര്‍ ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ അല്‍ ജസീറയോട് പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണ്ണായക മുന്നേറ്റം ഉണ്ടായതായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ അല്‍-മുഹമ്മദ് അല്‍ സബാഹ് ഇന്നലെ പറഞ്ഞിരുന്നു. ഗള്‍ഫ്, അറബ് മേഖലയുടെ സ്ഥിരതയ്ക്കും ഐക്യത്തിനുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് കുവൈത്ത് ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യത്തില്‍ അടുത്തിടെ നടത്തിയ ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്നറെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇന്നലെ നന്ദി അറിയിച്ചിരുന്നു. പിന്നാലെ കുവൈത്തിനെ അഭിനന്ദിച്ച് സൗദി അറേബ്യയും രംഗത്തെത്തിയിരുന്നു.
അടുത്ത ആഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗള്‍ഫ് ഉച്ചകോടി ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പുതിയ കരാര്‍ അവതരിപ്പിക്കാന്‍ കുവൈത്തിന് ലഭിക്കുന്ന മികച്ച അവസരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.