November 13, 2019
November 13, 2019
ദോഹ : ദോഹയിൽ നടക്കാനിരിക്കുന്ന ഗൾഫ് അറേബ്യൻ കപ്പ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഉപരോധ രാജ്യങ്ങളുടെ തീരുമാനം ഗൾഫ് പ്രതിസന്ധി പരിഹാരത്തോടടുക്കുന്നതിന്റെ സൂചനയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തി.തുടക്കത്തിൽ സൗദിക്കും ഖത്തറിനുമിടയിലെ ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും ശേഷം യു.എ.ഇ യെ കൂടി ഇതിലേക്ക് കൊണ്ടുവരുമെന്നും ഒരു പ്രധാന ഗൾഫ് വക്താവിനെ ഉദ്ധരിച്ച് ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. അനുരഞ്ജന ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ അനുരഞ്ജന നീക്കങ്ങൾക്ക് നേതൃത്വം നല്‍കുന്നത് കുവൈത്ത് ആണെന്നും ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
സംഘര്‍ഷം കുറക്കാന്‍ ഗള്‍ഫ് കപ്പില്‍ പങ്കെടുക്കണമെന്ന് സൌദിയോട് കുവൈത്ത് അഭ്യർത്ഥിച്ചതായാണ് വിവരം. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ ഖത്തർ വലിയ ശ്രമങ്ങൾ നടത്തിയതായി സൗദി സർക്കാരുമായി ബന്ധപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ തുറന്നു സമ്മതിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ ഉണ്ടായിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള സൌദിയുടെയും യു.എ.ഇയുടെയും ബഹ്റിന്റെയും തീരുമാനത്തെ വളരെ പ്രതീക്ഷയോടെയാണ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാരും പ്രവാസികളും നോക്കിക്കാണുന്നത്. സൗദിയും യു.എ.ഇയും ബഹ്‌റൈനും മത്സരത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ടൂർണമെന്റിൽ പങ്കെടുക്കാൻ മൂന്ന് രാജ്യങ്ങളും സന്നദ്ധത അറിയിക്കുകയായിരുന്നു. ഈ രാജ്യങ്ങൾ കൂടി പങ്കെടുക്കുന്നതോടെ ടൂർണമെന്റിന്റെ തിയ്യതിയിലും ഗ്രൂപ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചതിന് പകരം നവംബർ 26 മുതൽ ഡിസംബർ 8 വരെയായിരിക്കും മത്സരങ്ങൾ നടക്കുക. പുതിയ ഷെഡ്യുളിനൊപ്പം മത്സരം നടക്കുന്ന വേദികളും ഉടൻ പ്രഖ്യാപിക്കും.നവംബർ 24 ന് ടൂർണമെന്റ് ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എട്ടു ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അയൽ രാജ്യങ്ങളുടെ തീരുമാനത്തെ അറബ് ഗൾഫ് കപ്പ് ഫുട്‍ബോൾ ഫെഡറേഷൻ സ്വാഗതം ചെയ്തു. ടൂർണമെന്റിന്റെ കുടക്കീഴിൽ സഹോദര രാജ്യങ്ങളെ ഒരുമിക്കാനുള്ള അവസാന ശ്രമമാണിതെന്നും പരസ്പര ബന്ധം ശക്തിപ്പെടുത്താനുള്ള വിജയകരമായ മാർഗമാണിതെന്നും ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.ഉപരോധ രാജ്യങ്ങളുടെ തീരുമാനത്തെ 'ഫുട്‍ബോൾ ഡിപ്ലോമസി' യെന്നാണ് വിദേശ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.