November 29, 2020
November 29, 2020
ദോഹ: മനുഷ്യരുടേതിന് സമാനമായ ജീനുകളാണ് ചില ഇനം മത്സ്യങ്ങളില്‍ ഉള്ളത്. അത്തരത്തിലുള്ള ഒരു മത്സ്യവര്‍ഗമാണ് സീബ്ര മത്സ്യങ്ങള്‍. കുഞ്ഞു മത്സ്യം ആണെങ്കിലും സീബ്ര മീനിന്റെ ജനിതകഘടന മനുഷ്യരുടെതുമായി 70 ശതമാനം സാമ്യമുള്ളതാണ്. ഈ സാമ്യത ഉപയോഗിച്ച് മനുഷ്യരിലെ ജനിതക രോഗങ്ങളെ കുറിച്ച് കൂടുതലായി മനസിലാക്കാന്‍ കഴിയും.
ഖത്തര്‍ ഫൗണ്ടേഷന്റെ സിദ്ര മെഡിസിന്‍ ആശുപത്രിയിലെ സീബ്ര ഫിഷ് ഫങ്ഷണല്‍ ജീനോമിക്‌സ് ഫെസിലിറ്റിയില്‍ ഇപ്പോള്‍ ചെയ്യുന്നതും ഇതു തന്നെയാണ്. സീബ്ര മത്സ്യങ്ങളെ ഉപയോഗിച്ച് ജനിതക വ്യതിയാനങ്ങളും അവ ഉണ്ടാക്കുന്ന രോഗങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഇവിടെയുള്ള ഗവേഷകര്‍ക്ക് കഴിഞ്ഞു.
അസാധാരണമായ രോഗങ്ങളുമായി സിദ്ര ആശുപത്രിയിലെത്തുന്ന രോഗകളെ അവരെ ജനിതക പരിശോധനയ്ക്കായി അയക്കും. ലക്ഷണങ്ങളും സംശയിക്കുന്ന രോഗങ്ങളും അടിസ്ഥാനമാക്കി വിവിധ ക്ലിനിക്കുകളില്‍ പരിശോധനകള്‍ നടത്തുമെങ്കിലും ഈ പരിശോധനകളിലൊന്നും രോഗം കണ്ടെത്താന്‍ കഴിയാത്ത കേസുകളാണ് ജനിതക പരിശോധനയ്ക്കായി റെഫര്‍ ചെയ്യുക.
മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത പുതിയ രോഗങ്ങളെ തിരിച്ചറിയാന്‍ ജനിതക പരിശോധനാ ഫലങ്ങള്‍ സഹായിക്കുന്നു. പുതിയ രോഗം ഉണ്ടെന്ന് അറിയുന്നതുകൊണ്ട് മാത്രം അതാണ് ഒരു രോഗിയുടെ ലക്ഷണങ്ങള്‍ക്ക് കാരണമെന്ന നിഗമനത്തിലെത്താന്‍ കഴിയില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ സഹായത്തിനായി ഗവേഷകര്‍ സീബ്ര മത്സ്യത്തെ സമീപിക്കുന്നത്! ഈ ഡാറ്റ ഉപയോഗിച്ച് ഗവേഷകര്‍ രോഗിയുടെ ജനിതക വ്യതിയാനത്തിന്റെ ചെറിയ ഒരു 'മത്സ്യ മാതൃക' സൃഷ്ടിക്കും. ഈ മാതൃക ഉപയോഗിച്ച് ഗവേഷകര്‍ക്ക് രോഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിയും.
അപൂര്‍വ്വമായ ശിശുരോഗങ്ങളിലും നാഡീ രോഗങ്ങളിലും ഹൃദ്രോഗങ്ങളിലുമെല്ലാമാണ് നിലവില്‍ സീബ്രാ മത്സ്യത്തെ ഉപയോഗിച്ച് രോഗപഠനം നടത്തുന്നത്.
മനുഷ്യരോട് ജീനുകളില്‍ പുലര്‍ത്തുന്ന സാമ്യതയ്ക്ക് പുറമെ ചെറിയ ശരീരം, എളുപ്പത്തിലുള്ള ലഭ്യത എന്നിവ കൊണ്ടു കൂടിയാണ് സീബ്ര മത്സ്യത്തെ ഈ ഗവേഷണത്തിന് ഉപയോഗിക്കുന്നത്. ജീനുകളില്‍ മനുഷ്യരോട് വലിയ സാമ്യമുള്ളതിനാല്‍ മനുഷ്യര്‍ക്ക് ഉണ്ടാകുന്ന ഭൂരിഭാഗം രോഗങ്ങളും സീബ്ര മത്സ്യത്തിനും ഉണ്ടാകും.
ലോകത്താകെ 50 കുട്ടികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ ന്യൂറോളജി രോഗവുമായി ഒരു കുട്ടി സിദ്രയില്‍ എത്തിയിരുന്നു. കുട്ടിയെ ചികിത്സിച്ചത് ശിശുരോഗവിദഗ്ധനായ ഡോ. സഹര്‍ ദാസാണ്. കുട്ടിയുടെ കുടുംബ ചരിത്രം വിശദീകരിക്കുന്നതിനിടെ ഗര്‍ഭിണിയായിരിക്കെ ങ്രൂണത്തിന് ചലനം കുറവായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞത് ഡോക്ടര്‍ ശ്രദ്ധിച്ചു. മറ്റ് കേസുകളിലൊന്നും ഇങ്ങനെയൊരു കാര്യം ഇല്ലായിരുന്നു. തുടര്‍ന്ന് സീബ്ര മത്സ്യ മാതൃകയില്‍ കുട്ടിയിലെ ജനിതക വ്യതിയാനം പുനഃസൃഷ്ടിക്കാനും ഈ അപൂര്‍വ്വ രോഗലക്ഷണം തിരിച്ചറിയാനും ഗവേഷകര്‍ക്ക് സാധിച്ചു.
നിര്‍ഭാഗ്യവശാല്‍ ഈ കുട്ടിയിലെ രോഗത്തിന് പൂര്‍ണ്ണ ഫലം നല്‍കുന്ന ചികിത്സകള്‍ നിലവിലില്ലായിരുന്നു. എന്നാല്‍ ഭാവിയിലെ ഗര്‍ഭധാരണസമയത്ത് ഈ അവസ്ഥ എങ്ങനെ ഒഴിവാക്കാമെന്നും നേരത്തേ സഹായം തേടണമെന്നും മാതാപിതാക്കളെ അറിയിക്കാന്‍ ഈ പരിശോധനയിലൂടെ കഴിഞ്ഞു.
കുട്ടികളിലെ പ്രമേഹം, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ സംബന്ധിച്ച ഗവേഷണങ്ങളില്‍ സീബ്ര മത്സ്യങ്ങളെയും ഉപയോഗിക്കുന്നുവെന്ന് ഡോ. ദാസ് പറയുന്നു. നിരവധി രോഗങ്ങളെ കുറിച്ച് പഠിക്കാന്‍ സീബ്ര മത്സ്യത്തെ ഉപയോഗിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.