August 20, 2019
August 20, 2019
ടെഹ്‌റാൻ: ജിബ്രാള്‍ട്ടര്‍ കോടതി മോചിപ്പിച്ച എണ്ണക്കപ്പല്‍ വീണ്ടും പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അമേരിക്ക ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കപ്പല്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട യു.എസ് നടപടിക്കെതിരെ ടെഹ്റാനിലെ സ്വിസ് എംബസി വഴിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും മൗസവി അറിയിച്ചു.
ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതും ബ്രിട്ടിഷ് കപ്പലായ സ്റ്റെന ഇംപറോ പിടിച്ചെടുത്തതും തമ്മില്‍ ബന്ധമില്ലെന്ന് അബ്ബാസ് മൗസവി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇവ രണ്ടും വ്യത്യസ്ത സംഭവങ്ങളാണെന്നും രണ്ടു മൂന്നു തവണ സമുദ്രാതിര്‍ത്തി ലംഘിച്ചതു കൊണ്ടാണ് സ്റ്റെന ഇംപറോ പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിനു പിന്നാലെ ജൂലായ് 19നാണ് ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടിഷ് കപ്പലായ 'സ്റ്റെന ഇംപറോ' ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്തത്.കപ്പല്‍ വിട്ടുകൊടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്നും മൗസവി പറഞ്ഞു.