October 11, 2019
October 11, 2019
ജനീവ: ജീവകാരുണ്യ, സാമൂഹിക പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ ശൈഖ് താനി ബിൻ അബ്ദുല്ല ബിൻ താനി അൽതാനിയെ യുഎന്നിന് കീഴിലുള്ള അഭയാർത്ഥി സമിതിയായ യു.എൻ.എച്ച്.സി.ആറിന്റെ അഭിഭാഷകനായി തിരഞ്ഞെടുത്തു.
ജനീവയിൽ പാലസ് ഡി നാഷൻസിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു നിയമനം. ബംഗ്ലാദേശിലും യമനിലും കഴിയുന്ന ഭവനരഹിതരും നിരാശ്രയരുമായ അഭയാർത്ഥികൾക്കായി 35 മില്യൺ ഡോളർ ശൈഖ് താനി ബിൻ അബ്ദുല്ല നൽകിയിരുന്നു. ഇതിനു പിറകെയാണ് അദ്ദേഹത്തെ തേടി യു.എൻ അംഗീകാരമെത്തിയത്.
നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന പതിനായിരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് താനി ബിൻ അബ്ദുല്ലയുടെ ഇടപെടലുകളെന്ന് യു.എൻ.എച്ച്.സി.ആർ ഹൈകമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. ബംഗ്ലാദേശിലെ രോഹിൻഗ്യൻ മുസ്‌ലിംകൾക്കും ആഭ്യന്തര യുദ്ധത്തെ തുടർന്ന് യമനിൽ നിന്നും പലായനം ചെയ്യേണ്ടിവന്നവരും ഉൾപെടെ പത്തു ലക്ഷം അഭയാർത്ഥികൾക്ക് ശൈഖ് താനി ബിൻ അബ്ദുല്ലയുടെ സഹായം എത്തിയതായി സമിതി അറിയിച്ചു.