December 29, 2018
December 29, 2018
ഒമാനിൽ സ്വദേശിവത്കരണം ലക്ഷ്യം കാണുന്നതിന് ശൂറ കൗൺസിൽ പുതിയ പോയിൻറ് സംവിധാനം മുന്നോട്ട് വെച്ചു. യോഗ്യതയുള്ള ഒമാനികളെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്ന കമ്പനികൾക്ക് കൂടുതൽ പോയിൻറ് ലഭിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്.
ഉയർന്ന തസ്തികകളിലെ സ്വകാര്യവത്കരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഗുണാത്മകമായി സ്വദേശിവത്കരണം നടപ്പാക്കുകയാണ് ശൂറാ കൗണ്‍സില്‍ ലക്ഷ്യം. ഇതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നിർദേശം മുന്നോട്ട് വെച്ചതെന്ന് ശൂറ കൗൺസിലിലെ മാനവ വിഭവശേഷി മേധാവി മുഹമ്മദ് അൽ ബുസൈദി പറഞ്ഞു. ഉപരിപ്ലവമായ സ്വദേശിവത്കരണം കുറക്കുന്നതും സ്വകാര്യ മേഖലയിൽ ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് നിർദേശം. ഒമാൻ പൗരന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് പോയിൻറ് അടിസ്ഥാനമാക്കുന്ന സംവിധാനമാണ് ശൂറ കൗൺസിൽ സമർപ്പിച്ചത്. ഉന്നത തസ്തികകളിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഉടൻ പരിശീലനം ആരംഭിക്കും. സ്വദേശി ക്വാട്ടകളിൽ പൂർണമായി നിയമനം നടത്തിയാൽ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി അറിയിക്കുന്ന പുതിയ ഓൺലൈൻ സംവിധാനം മാനവ വിഭവശേഷി മന്ത്രാലയം അവതരിപ്പിച്ചു. സ്വദേശിവത്കരണ നിരക്ക് പൂർത്തീകരിക്കാത്ത കമ്പനികളിൽ വിദേശികൾക്കുള്ള ഒരു വിസയും അനുവദിക്കേണ്ടെന്നാണ് മന്ത്രാലയത്തിെൻറ തീരുമാനം.