April 05, 2021
April 05, 2021
ദോഹ: ഖത്തറില്‍ കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് വീണ്ടും ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ 20 ശതമാനത്തോളം കുട്ടികളാണ് ഹാജരാകാത്തതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറഞ്ഞു. കിന്റര്‍ഗാര്‍ഡന്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറണമെന്ന വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിച്ചത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ ആദ്യ ദിവസത്തെ ഹാജര്‍നിലയിലെ കുറവ് 20 ശതമാനത്തിലധികം ഇല്ലെന്നും വിദ്യാര്‍ത്ഥികളുടെ അഭാവം സ്‌കൂളുകള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍മാര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. ഒന്നോ അതിലധികമോ ക്ലാസുകളില്‍ ഒരു വിദ്യാര്‍ത്ഥി ഹാജരല്ലെങ്കില്‍ ക്ലാസില്‍ രക്ഷിതാവിന് എസ്.എം.എസ് സന്ദേശം അയക്കും. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ചുമതല പ്രധാനമായി രക്ഷിതാക്കള്‍ക്കാണ്. ഹാജര്‍നിരക്ക്, ക്ലാസ് ഷെഡ്യൂളുകള്‍ എന്നിവ മാതാപിതാക്കള്‍ക്ക് എസ്.എം.എസ് ആയി അയക്കും. കൂടാതെ ഫോണ്‍ വിളിച്ച് നേരിട്ടും അവരോട് വിവരങ്ങള്‍ അന്വേഷിക്കും.
രണ്ടാം സെമസ്റ്റര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ സ്‌കൂളുകള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് 90 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നു. രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ അവസാനിക്കാന്‍ ഇനി ഒന്നര മാസം മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണ്. ഓണ്‍ലൈന്‍ ക്ലാസിന്റെ ആദ്യ ദിവസത്തെ ഹാജര്‍നില തൃപ്തികരമാണെന്നും പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.
ടൈംസ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ് മുറിയില്‍ പ്രവേശിക്കേണ്ടത്. ഇതില്‍ തടസങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ലഭിക്കും. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകളുടെ വീഡിയോ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും. ഇതില്‍ എല്ലാ പാഠഭാഗങ്ങളും ലഭ്യമാണ്. പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഉപയോഗിക്കാം. ആഴ്ചതോറും മൂല്യനിര്‍ണ്ണയം ഉണ്ടാകും. അന്വേഷണങ്ങള്‍ക്കായി സ്‌കൂളുകള്‍ ഫോണ്‍ നമ്പറുകളും നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങള്‍ക്കും ഈ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
അതേസമയം അധ്യാപകരും അനധ്യാപക ജീവനക്കാരും സ്‌കൂളിലെത്തി പതിവുപോലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഇത് 100 ശതമാനം നിരക്കില്‍ തന്നെ തുടരുമെന്ന് അധികൃതര്‍ പറയുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.