June 28, 2020
June 28, 2020
റിയാദ് : വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ സൗദി അറേബ്യയില്‍ നിന്നും കേരളത്തിലേക്കുള്ള സർവീസുകളിൽ കുറവ് വരുത്തി.വെറും 11 വിമാനങ്ങള്‍ മാത്രമാണ് പുതിയ ഷെഡ്യുളിൽ ഉള്ളത്.ഇതോടെ നാട്ടിലേക്ക് മടങ്ങാൻ ഇരട്ടി നിരക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സൗദിയില്‍ നിന്നുള്ള പ്രവാസികള്‍.ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകരാണ് സൌദിയില്‍ നിന്നും നാടണയാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ എണ്‍പതിനായിരത്തോളം പേര്‍ മലയാളികളാണ്.
റിയാദില്‍ നിന്ന് നാലു വിമാനങ്ങളും ജിദ്ദയില്‍ നിന്ന് മൂന്ന് വിമാനങ്ങളും ദമാമില്‍ നിന്ന് നാല് വിമാനങ്ങളുമാണ് നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് കേരളത്തിലേക്കുള്ളത്. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് ജൂലൈ മൂന്നിനും, തിരുവനന്തപുരത്തേക്ക് നാലിനും കണ്ണൂരിലേക്ക് ഏഴിനും കൊച്ചിയിലേക്കുള്ള സര്‍വീസ് പത്തിനും എത്തും.
ജിദ്ദയില്‍ നിന്ന് ജൂലൈ അഞ്ചിന് കണ്ണൂര്‍, ആറിന് കോഴിക്കോട്, എട്ടിന് തിരുവനന്തപുരം എന്നിങ്ങനെയും ദമാമില്‍ നിന്ന് ജൂലൈ മൂന്നിന് കണ്ണൂര്‍, നാലിന് കോഴിക്കോട്, ആറിന് കൊച്ചി, ഒൻപതിന് തിരുവനന്തപുരം എന്നിങ്ങനെയുമാണ് വിമാനങ്ങള്‍ സർവീസ് നടത്തുക.
അതെസമയം സൗദിയേക്കാള്‍ പകുതി അപേക്ഷകരുള്ള ബഹ്റൈന് 38 വിമാനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.നാലാം ഘട്ടത്തില്‍ യു എ ഇയില്‍ നിന്ന് കേരളത്തിലേക്ക് 39 വിമാനങ്ങളാണുള്ളത്.ഖത്തറിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള പുതിയ ഷെഡ്യുളുകളാണ് ഇനി വരാനുള്ളത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക