December 26, 2019
December 26, 2019
റിയാദ് : പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വെടിവെച്ചു കൊന്നു. കിഴക്കന്‍ ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്താണ് ഇന്നലെ ഉച്ചയോടെയുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളുടെ വ്യക്തിഗത വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലഭ്യമായ വിവരമനുസരിച്ച് അല്‍അനൂദ് ഏരിയയിലെ ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇതുസംബന്ധിച്ച വിവരം സുരക്ഷാ വിഭാഗം അറിയുകയും ഇവരെ പിടികൂടാനായി സ്ഥലത്തെത്തുകയുമായിരുന്നു.എന്നാല്‍ സേനക്കു നേരെ വെടിയുതിർത്ത ഭീകരരെ സുരക്ഷാ വിഭാഗം വെടിവെച്ചു കൊല്ലുകയായിരുന്നു.
2015 മെയ് മാസത്തിൽ സമീപത്തുള്ള ഒരു പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. സ്ത്രീവേഷത്തിൽ പള്ളിയുടെ കാർപാർക്കിങ്ങിൽ എത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ദായേഷ് ഭീകരവാദ സംഘടനയിൽ അംഗമായിരുന്ന മുഹമ്മദ് അൽ വഹബി അൽ സമ്മാരിയാണ് അന്ന് ചാവേറായതെന്ന് സുരക്ഷാ സൈന്യം പിന്നീട് കണ്ടെത്തിയിരുന്നു. ഇതേഗ്രൂപ്പിൽ പെട്ടവരാണോ ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.