September 18, 2019
September 18, 2019
റിയാദ് : സൗദിയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഇറാന്‍ നിര്‍മ്മിത ആയുധങ്ങള്‍ ഉപയോഗിച്ചുള്ളതാണെന്ന് സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇറാന്‍ നിര്‍മ്മിത ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളുടെയും തെളിവുകള്‍ പുറത്ത് വിട്ടത്. ആക്രമണത്തില്‍ ഉപയോഗിച്ച ഇറാനിയന്‍ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പിൽ പ്രദര്‍ശിപ്പിച്ചു.
ഹൂഥികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ദൂരപരിധിക്കും അപ്പുറത്ത് നിന്നാണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം നടന്നതെന്നും യമനിലെ ഹൂഥികളാണ് ഇതിനു പിന്നിലെന്ന് വരുത്തി തീര്‍ക്കാന്‍ ഇറാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും കേണല്‍ തുര്‍ക്കി അല്‍ മാലികി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.തെക്ക് ഭാഗത്ത് നിന്നും ഇറാൻ നിർമിത ഏഴു ക്രൂയിസ് മിസൈലുകളും18 ആയുധ ഡ്രോണുകളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് അൽ മാലികി വിശദീകരിച്ചു. തെക്കു ഭാഗത്ത് നിന്നും പറന്നെത്തിയ ആയുധങ്ങളാണ് അരാംകോ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ ആരോപണങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം അമേരിക്കയും ആരോപിച്ചിരുന്നത്. അതേസമയം, അമേരിക്കയുടെയും സൗദിയുടെയും ആരോപണങ്ങൾ ഇറാന്‍ തള്ളി. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളും യുദ്ധ ഭീഷണിയും ഇറാൻ നിഷേധിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന' റിപ്പോർട്ട് ചെയ്തു. ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി.