January 13, 2020
January 13, 2020
വാഷിംഗ്ടൺ : രാജ്യത്ത് കൂടുതൽ അമേരിക്കൻ സൈനികരെ വിന്യസിക്കുന്നതിന് സൗദി ഭരണകൂടം ഒരു ബില്യൺ ഡോളർ തന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സൗദിയുമായി തങ്ങൾക്ക് മികച്ച ബന്ധമാണുള്ളതെന്നും കൂടുതൽ സൈനികരെ ആവശ്യപ്പെട്ടാണ് ഈ തുക തങ്ങളുടെ ബാങ്കിന് കൈമാറിയതെന്നും ട്രംപ് പറഞ്ഞു.
ശ്രദ്ധിക്കുക,നിങ്ങൾ സമ്പന്ന രാഷ്ട്രമല്ലേ,നിങ്ങൾക്കെന്തുകൊണ്ട് കൂടുതൽ സൈന്യത്തെ ആവശ്യം വരുന്നില്ല എന്നാണ് ഞാൻ സൗദിയോട് ചോദിച്ചതെന്നും സൗദി അത് സമ്മതിക്കുകയായിരുന്നുവെന്നും ട്രംപ് അഭിമുഖത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ സൗദിയിലേക്ക് മൂവായിരം അധികസൈനികരെയും സൈനിക ഉപകാരണങ്ങളുമയക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു. സൗദി അരാംകോയ്ക്ക് നേരെ നടന്ന ആക്രമണങ്ങളെ തുടർന്നായിരുന്നു ഇത്. പാട്രിയറ്റ് മിസൈലുകളും യുദ്ധവിമാനങ്ങളും ഇതിൽ ഉൾപെടും. ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ മേഖലയുടെ സുരക്ഷയ്ക്കായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ട്രംപ് കൂടുതൽ തുക ആവശ്യപ്പെടുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബോധപൂർവം സൃഷ്ടിച്ചെടുത്തതാണ് മേഖലയിലെ ഇപ്പോഴത്തെ സംഘർഷമെന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്.
ഇതിനിടെ, ഗൾഫ് രാജ്യങ്ങളെ നിർബന്ധിച്ചു പണം വാങ്ങി സൈനികരെ കൈമാറുന്നതിനെതിരെ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡണ്ട് തങ്ങളുടെ സൈന്യത്തെ വിൽക്കുകയാണെന്ന ആരോപണമാണ് അവർ പ്രധാനമായും ഉന്നയിക്കുന്നത്.