December 07, 2019
December 07, 2019
വാഷിംഗ്ടൺ : അമേരിക്കയിലെ ഫ്ലോറിഡയിൽ നാവികസേനാ കേന്ദ്രത്തിൽ സൗദി പൗരൻ മൂന്ന് അമേരിക്കക്കാരെ വെടിവെച്ചു കൊന്നു. ഫ്ലോറിഡയിലെ പെൻസകോളയിലുള്ള നേവൽ എയർ സ്റ്റഷനിൽ വിമാനം പറത്താൻ പരിശീലിക്കുന്ന സൗദി പൗരനാണ് അമേരിക്കക്കാരെ വെടിവെച്ചു കൊന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ സംഭവസ്ഥലത്തു വെച്ചുതന്നെ കൊലപ്പെടുത്തി.
തീവ്രവാദ ആക്രമണമാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുഹമ്മദ് സയീദ് അല്‍ശംമ്രാനി എന്നയാളാണ് അക്രമി എന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് അടക്കമുളള വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. കൈത്തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടിവെപ്പ് നടത്തിയത്.
സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഞെട്ടല്‍ രേഖപ്പെടുത്തി. നാവിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തന്നെ ഫോണില്‍ ബന്ധപ്പെട്ടതായും ആക്രമണത്തില്‍ ദുഖം രേഖപ്പെടുത്തിയതായും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. വെടിവെപ്പ് നടത്തിയ അക്രമി പ്രതിനിധീകരിക്കുന്നത് സൗദി അറേബ്യയെ അല്ലെന്ന് സൗദി ഭരണാധികാരി പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.
ഫ്‌ളോറിഡയിലെ നാവിക സേനാ കേന്ദ്രത്തില്‍ പരിശീലനത്തിന് എത്തിയതാണ് അക്രമം നടത്തിയ സൗദി പൗരന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 16,000 ത്തോളം സൈനിക ഉദ്യോഗസ്ഥരും 7,400 സാധാരണ പൗരന്മാരും ഫ്‌ളോറിഡയിലെ പെന്‍സകോള നാവിക സേനാ കേന്ദ്രത്തിലുണ്ട്. വെടിവെപ്പില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുളള 8 പേര്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 6.50തോട് കൂടിയാണ് നാവിക കേന്ദ്രത്തില്‍ വെടിവെപ്പുണ്ടായത്.