April 02, 2021
April 02, 2021
റിയാദ്: പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് ചെയ്ത കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത ആളെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയനാക്കാനൊരുങ്ങുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു). പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ റദ്ദാക്കിയ രാജകല്‍പ്പന നിലനില്‍ക്കെയാണ് അന്യായമായ വിചാരണയിലൂടെ ഇത്തരമൊരു വധശിക്ഷ നടപ്പാക്കാന്‍ സൗദി തീരുമാനിച്ചത്.
2017 ല്‍ നടത്തിയ കൊലപാതകം, സായുധ കവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്കാണ് അബ്ദുല്ല അല്‍ ഹുവൈത്തിനെ അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറില്‍ 17 വയുണ്ടായിരുന്ന അബ്ദുല്ല കുറ്റക്കാരനാണെന്ന് സൗദി കോടതി വിധിച്ചിരുന്നു. മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പമാണ് അബ്ദുല്ലയെയും വിചാരണ ചെയ്തതെന്ന് കോടതി രേഖകള്‍ പരിശോധിച്ച ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. 14 വയസുള്ളപ്പോഴാണ് അബ്ദുല്ല അറസ്റ്റിലായത്.
അബ്ദുല്ലയെ വധശിക്ഷയ്ക്ക് വിധിച്ചതായും ഇരകള്‍ക്ക് നഷ്ടപരിഹാരമായി 1,315,000 സൗദി റിയാല്‍ (350,000 ഡോളര്‍) നല്‍കണമെന്നും കോടതി ഉത്തരവിട്ടതായി എച്ച്.ആര്‍.ഡബ്ല്യു പറഞ്ഞു. അബ്ദുല്ലയുടെ കേസ് അന്തിമ വിധിയ്ക്കായി സൗദി സുപ്രീം കോടതിയിലേക്ക് മാറ്റും.
ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചുവെന്ന് ആറ് പ്രതികളും വിചാരണാവേളയില്‍ കോടതിയെ അറിയിച്ചിരുന്നു.
അബ്ദുല്ലയുടെ വിചാരണാ നടപടികള്‍ അന്തര്‍ദേശീയതലത്തില്‍ അംഗീകരിച്ച ന്യായമായ വിചാരണയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുവെന്ന് എച്ച്.ആര്‍.ഡബ്ല്യുവിന്റെ മിഡില്‍ ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ പേജ് പറഞ്ഞു. മര്‍ദ്ദിച്ചുവെന്ന പ്രതികളുടെ ആരോപണത്തെ അവഗണിച്ച് ഒരു കുട്ടിയെ വധശിക്ഷയ്ക്ക് വിധിച്ച സൗദി കോടതി രാജ്യത്തെ പരിഷ്‌കരണ നടപടികളെ പരിഹസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്ലയുടെ കേസിനെ കുറിച്ച് പ്രതികരിക്കാന്‍ വാഷിങ്ടണിലെ സൗദി എംബസി വിസമ്മതിച്ചു.
പ്രായപൂര്‍ത്തിയാവാത്തവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് സൗദി സര്‍ക്കാറിന്റെ പിന്തുണയുള്ള മനുഷ്യാവകാശ കമ്മീഷന്‍ (എച്ച്.ആര്‍.സി) സല്‍മാന്‍ രാജാവിന്റെ രാജകല്‍പ്പന ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. എന്നാല്‍ ആ ഉത്തരവ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പതിവ് ഗസറ്റിലും ഇത് പ്രസിദ്ധീകരിച്ചിരുന്നില്ല.
ഇത് നടപ്പിലാക്കാത്തത് സംബന്ധിച്ച ആശങ്കകള്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. നിരവധി യുവാക്കള്‍ ഇപ്പോഴും വധശിക്ഷയെ അഭിമുഖീകരിക്കുന്നുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞമാസം മൂന്ന് പേരുടെ വധശിക്ഷ റദ്ദാക്കി പകരം 10 വര്‍ഷം തടവുശിക്ഷ നല്‍കുമെന്ന് എച്ച്.ആര്‍.ഡബ്ല്യു പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന രാജകല്‍പ്പന നിലനില്‍ക്കെ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമല്ലെന്നാണ് എച്ച്.ആര്‍.ഡബ്ല്യു പറഞ്ഞത്.
അബ്ദുല്ലയുടെ വധശിക്ഷ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ വിദഗ്ധരും കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.