March 15, 2021
March 15, 2021
ജിദ്ദ : തൊഴില്‍ കരാര്‍ സാധുതാ കാലയളവില്‍ ഫൈനല്‍ എക്സിറ്റ് വിസയില്‍ രാജ്യത്തുനിന്നു പുറത്തുപോകുന്ന വിദേശ തൊഴിലാളിയെ വീണ്ടും രാജ്യത്തേക്ക് ജോലിക്കു പ്രവേശിക്കുന്നതില്‍ നിന്ന് തടയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന പുതിയ തൊഴില്‍ പരിഷ്കരണ കരാര്‍ സേവനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എക്സിറ്റ് വിസയുടെ കാലാവധി വിസ നല്‍കിയ തീയതി മുതല്‍ 15 ദിവസമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഫൈനല്‍ എക്സിറ്റ് വിസക്ക് തൊഴിലാളി അപേക്ഷിക്കുകയാണെങ്കില്‍ അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 10 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടീസ് അയക്കും.
എക്സിറ്റ് വിസ കാലാവധി കഴിഞ്ഞതിനുശേഷം രാജ്യം വിട്ടുപോകാതിരുന്നാല്‍ തൊഴില്‍ താമസനിയമലംഘനമായി കണക്കാക്കും. തൊഴിലാളികള്‍ക്ക് തന്റെയും കീഴിലുള്ള ആശ്രിതരുടെയും എക്സിറ്റ് വിസ അപേക്ഷ റദ്ദാക്കാനും സാധിക്കും. വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയിലൂടെയും ഫൈനല്‍ എക്സിറ്റ് വിസ നല്‍കാനുള്ള സാധ്യത പുതിയ സേവനം ഇല്ലാതാക്കുന്നില്ലെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പരിഷ്കരിച്ച തൊഴില്‍ കരാര്‍ നടപ്പാക്കിയാല്‍ ചില ജോലികളിലേര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള ഹുറൂബ് പരാതികള്‍ റദ്ദാക്കുമെന്നും അവര്‍ക്ക് പദവി ശരിയാക്കാന്‍ അവസരമുണ്ടാകുമെന്നുമുള്ള പ്രചാരണം മാനവ വിഭവശേഷി മന്ത്രാലയം നിഷേധിച്ചു. ഇത്തരം കേസുകളില്‍ പുതിയ കരാര്‍ നടപ്പാക്കുന്നതിനു മുമ്ബുള്ള നടപടികള്‍ക്കനുസൃതമായിരിക്കും കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നും മന്ത്രാലയം വിശദീകരിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.