February 13, 2020
February 13, 2020
ദോഹ : ഖത്തറിനെതിരായ ഉപരോധവുമായി ബന്ധപ്പെട്ട് രണ്ടു അയൽരാജ്യങ്ങളുമായി നടത്തിയ അനുരഞ്ജന നീക്കം തുടക്കത്തിൽ തന്നെ പരാജയപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കര-വ്യോമ അതിർത്തികൾ തുറക്കുകയും ഖത്തറിലെ ജനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീക്കുകയും ചെയ്യണമെന്ന നിബന്ധനയിൽ ഖത്തർ ഉറച്ചു നിന്നെങ്കിലും എതിർകക്ഷികൾ അതിന് സമ്മതിക്കാതിരുന്നതാണ് അനുരഞ്ജന നീക്കം പരാജയപ്പെടാൻ ഇടയാക്കിയതെന്നാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നത്.അതേസമയം, സൗദി സഖ്യരാജ്യങ്ങൾ ഇതിന് തയാറാവാതിരുന്നതാണ് ചർച്ച മുടങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. നയതന്ത്ര മേഖലയിൽ ഉൾപെടെ അടിസ്ഥാന നിലപാടുകളിൽ ഖത്തർ മാറ്റം വരുത്തിയാൽ മാത്രമേ യാത്രാവിലക്ക് നീക്കുന്നത് ഉൾപെടെയുള്ള കാര്യങ്ങൾ പരിഗണിക്കൂ എന്ന നിലപാടിൽ സൗദി അറേബ്യ ഉറച്ചു നിൽക്കുകയായിരുന്നു.ഇതേതുടർന്ന് കഴിഞ്ഞ ഡിസംബറിൽ ചേർന്ന ജിസിസി ഉച്ചകോടിയുടെ അനുരഞ്ജന നീക്കങ്ങളിൽ നിന്ന് സൗദി പിന്മാറിയതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
2020 ൽ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനു മുമ്പ് വിദേശ നയത്തിൽ അപ്രമാദിത്തം നേടാനും സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയതിലൂടെ രാജ്യത്തിനുണ്ടായ പ്രതിച്ഛായാ നഷ്ടത്തിൽ നിന്ന് കരകയറാനും റിയാദ് ആഗ്രഹിച്ചിരുന്നതായും പാശ്ചാത്യ നയതന്ത്രജ്ഞരെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
സൗദി,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് തുടങ്ങിയ അയൽരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച് രണ്ടര വർഷങ്ങൾക്ക് കഴിഞ്ഞ ഒക്ടോബറിലാണ് അനുരഞ്ജന ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. ഇതോടെ ഉപരോധം അവസാനിക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും കാര്യങ്ങൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. അതേസമയം, ഉപരോധം മൂന്നു വർഷം പൂർത്തിയാകാനിരിക്കെ മിക്ക ഗൾഫ് രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.