February 26, 2021
February 26, 2021
റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദും അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡനും തമ്മില്‍ ആദ്യമായി ടെലഫോണിലൂടെ സംസാരിച്ചു. അമേരിക്കയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ സൗദി അറേബ്യയെ സംരക്ഷിക്കാനുള്ള യു.എസ്സിന്റെ പ്രതിജ്ഞാബദ്ധത പ്രസിഡന്റ് ബെയ്ഡന്‍ രാജാവിനെ അറിയിച്ചതായി വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. യെമനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സുരക്ഷയും ഇരുവരും ചര്‍ച്ച ചെയ്തു.
അറബ് മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ മോശം പ്രവണതകളെ കുറിച്ചും ഭീകരവാദ സംഘടനകള്‍ക്ക് തെഹ്‌റാനില്‍ നിന്ന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും ഇരുവരും സംസാരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പരസ്പരം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സല്‍മാന്‍ രാജവ് ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി ബന്ധം പരമാവധി ശക്തവും സുതാര്യവുമാക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്ന് രാജാവ് ബെയ്ഡനോട് പറഞ്ഞു.
സൗദിയും യു.എസ്സും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ സ്വഭാവത്തെ ഇരു നേതാക്കളും പ്രകീര്‍ത്തിച്ചു. പരസ്പരമുള്ള ആശങ്കകളും താല്‍പ്പര്യങ്ങളും സംബന്ധിച്ച വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവരും സമ്മതിച്ചു.
ഗള്‍ഫ് മേഖലയിലെയും മിഡില്‍ ഈസ്റ്റിലെയും ഒരു രാഷ്ട്രത്തലവനോടുള്ള ബെയ്ഡന്റെ ആദ്യ ഫോണ്‍ സംഭാഷണമാണ് സൗദി രാജാവുമായി മടന്നത്. നേരത്തേ വ്യാഴാഴ്ച യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി സംസാരിച്ചിരുന്നു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.