April 25, 2020
April 25, 2020
റിയാദ് : കുറ്റവാളികൾക്ക് ചാട്ടവാറടിയിലൂടെ ശിക്ഷ നൽകുന്ന രീതിക്ക് മാറ്റംവരുത്താനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ പ്രധാന കോടതിയിൽ നിന്നുള്ള രേഖകളെ ഉദ്ധരിച്ച്, അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത വെള്ളിയാഴ്ച പുറത്തുവിട്ടത്. സുപ്രീംകോടതിയുടെ തീരുമാനപ്രകാരം, ഇനി ചാട്ടവാറടിക്ക് പകരം പിഴയോ, തടവ് ശിക്ഷയോ നൽകും. മനുഷ്യാവകാശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെടുക്കുന്നതെന്നും രേഖകളിൽ പറയുന്നു. സൽമാൻ രാജാവിന്റെ ഈ നിർദേശത്തിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പൂർണ പിന്തുണയുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ സൗദി അറേബ്യ ഇതുവരെ വാർത്തയോട് ഔദ്യോഗകമായി പ്രതികരിച്ചിട്ടില്ല.
ശിക്ഷാനടപടികൾക്ക് ഏകീകൃതരൂപമില്ലാത്ത സൗദിയിൽ ഇപ്പോഴും ശരീഅ നിയമത്തിന്റെ പിൻബലത്തിൽ ഓരോ ജഡ്ജിമാരും ഓരോ ശിക്ഷ നൽകുന്നത് പതിവാണ്. പരിഷ്‌കൃത സമൂഹത്തിന് ഈ ശിക്ഷാരീതി ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാണിച്ച് പലതവണ മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഈ പരിഷ്കരണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സൗദിയിൽ അടുത്തിടെ ഉണ്ടായ അനവധി മാറ്റങ്ങളിൽ ഒന്നാണ് ഇതെന്നും മനുഷ്യാവകാശപ്രവർത്തകൻ അവാദ് അലവാദ് റോയിട്ടേഴ്സിനോട് പറഞ്ഞു.
അതേസമയം മോഷണത്തിന് കൈകൾ വെട്ടുക, കൊലപാതകത്തിനും തീവ്രവാദപ്രവർത്തനങ്ങൾക്കും തലവെട്ടുക തുടങ്ങിയ ശിക്ഷാരീതികൾ തുടരും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.