September 16, 2019
September 16, 2019
ജിദ്ദ: സൗദി അരാംകോക്ക് നേരെ ആക്രമണമുണ്ടായത് യമനിൽ നിന്നല്ലെന്ന് സൗദി.ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്‍ നിര്‍മിത ആയുധങ്ങളാണെന്ന സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയുടെ പ്രസ്താവനയാണ് ഈ വാദത്തിന് അടിസ്ഥാനം. അന്വേഷണം പരോഗമിക്കുകയാണെന്നും ആയുധങ്ങള്‍ ഇറാന്‍ നിര്‍മിതമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.അതേസമയം ആയുധം ഇവിടെ നിന്നാണ് വന്നതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അന്വേഷണം പൂർത്തിയായാൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും സഖ്യസേന വക്താവ് പറഞ്ഞു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് സൗദി സഖ്യസേന വക്താവിന്റെ പ്രതികരണം.
ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും യു.എസ് സൈന്യം തിരിച്ചടിക്ക് തയാറാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഇക്കാര്യത്തിലുള്ള സൗദി അറേബ്യയുടെ നിലപാടറിയാന്‍ കാത്തിരിക്കയാണെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.
യമനിലെ ഹൂതികള്‍ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഇത്ര വലിയ ആക്രമണത്തിന് അവര്‍ക്ക് സാധിക്കില്ലെന്ന വിലയിരുത്തലാണ് സൗദിക്കുമുള്ളത്. ആക്രമണത്തിന്റെ പ്രഭവകേന്ദ്രം ഇറാഖോ, ഇറാനോ ആണെന്നാണ് സൗദിയുടെ നിഗമനം.ഇറാഖ് ഇത് നിഷേധിച്ചിട്ടുണ്ട്.
ഇതിനിടെ,സൗദി അരാംകോ പ്ലാന്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ആരാണെന്നു പൂര്‍ണമായും വ്യക്തത വന്നിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ യമന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സ് അറിയിച്ചു. യു.എന്‍ രക്ഷാസമിതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍,മേഖലയിൽ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യത ഇതോടെ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് പരിപൂര്‍ണമായി വ്യക്തമായിട്ടില്ല. ഹൂതി വിമതസേനയായ അന്‍സാറുല്ല ഉത്തരവാദിത്തം ഏറ്റെടുത്തത് കാര്യങ്ങൾ കൂടുതല്‍ മോശമാകും. വളരെ ഗൗരവപ്പെട്ട ഈ സംഭവം പ്രാദേശിക സംഘര്‍ഷം കൂടുതല്‍ ഉച്ചിയിലെത്തിക്കാന്‍ ഇടയാക്കുമെന്നും ഗ്രിഫിത്‍സ് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തെ കുറിച്ചു പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍, സംഭവത്തിന് പിന്നിൽ ഇറാനാണെന്നാണു സൂചിപ്പിക്കുന്നതെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ കെല്ലി ക്രാഫ്റ്റ് ആരോപിച്ചു. യമന്റെ ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായത് എന്നതിനു തെളിവുകളൊന്നുമില്ലെന്നും കെല്ലി പറഞ്ഞു.
സെപ്റ്റംബര്‍ 14 ലെ അരാംകോ ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ എണ്ണ ഉല്‍പാദനം പകുതിയായി കുറഞ്ഞതോടെ ആഗോള വിപണിയില്‍ വില കുത്തനെ കൂടി. കുവൈത്ത് യുദ്ധകാലത്തേതിന് സമാനമായ രീതിയിലാണ് വില വര്‍ധനവെന്നാണ് വിലയിരുത്തല്‍. അസംസ്കൃത എണ്ണ വിലയില്‍ 20 ശതമാനത്തിെന്‍റ വര്‍ധനവാണ് ഉണ്ടായത്. ബാരലിന് 70 ഡോളറിലേക്ക് കുതിച്ച എണ്ണ വില 80 വരെ എത്തുമെന്നാണ് സൂചന.ഈ വില വര്‍ധനവ് ഞായറാഴ്ച തന്നെ പ്രവചിക്കപ്പെട്ടിരുന്നു. അതേ സമയം ഇന്ത്യയിലേക്കുള്ള എണ്ണവിതരണം തടസ്സപ്പെടില്ലെന്ന് അരാംകോയുടെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി കേന്ദ്ര പൊട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് സൗദിയിലെ എണ്ണ സംസ്കരണശാലക്കും എണ്ണപ്പാടത്തിനും നേരെ ഭീകരാക്രമണമുണ്ടായത്. തുടര്‍ന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെങ്കിലും പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ ശാലയാണ് സൗദിയിലെ അബ്ഖൈകിലേത്. പ്രതിദിനം ഏഴ് ദശലക്ഷം ക്രൂഡ് ഓയിൽ ഉപയോഗിക്കാന്‍ ശേഷിയുള്ള സംസ്കരണ ശാലയാണിത്.